രവീന്ദ്ര സംഗീതം ഓർമയായിട്ട് പത്തുവർഷം
ഏഴു സ്വരങ്ങളും ഒഴുകി വരുന്ന രവീന്ദ്രസംഗീതം ഓർമയായിട്ട് പത്തു വർഷം പിന്നിടുന്നു. അമരം, സുഖമോ ദേവീ, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങിയ നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള രവീന്ദ്രൻ മാഷുടെ വിടവ് നികത്താൻ മലയാള സിനിമയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തിരുവന്തപുരം സ്വാതിതിരുന്നാൾ സംഗീതകോളജിൽ നിന്നും പഠനം കഴിഞ്ഞ് ഗായകനാകാൻ ഇറങ്ങിത്തിരിച്ച കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രന് ജീവിക്കാൻ ആദ്യം ലഭിച്ച ജോലി ഡബ്ബിംഗ് ആർട്ടിസ്റ്റിന്റേതായിരുന്നു. സംഗീത കോളേജിലെ സുഹൃത്തായിരുന്നു ഗായകൻ യേശുദാസ്. ആ സൗഹൃദമാണ് മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകൾ ലഭിക്കാൻ നിമിത്തമായത്. ശശികുമാർ സംവിധാനം ചെയ്ത ചൂള എന്ന ചിത്രത്തിൽ രവീന്ദ്രൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കാനും കാരണമായത് യേശുദാസായിരുന്നു.
അങ്ങനെ 1979ൽ ചൂളയിലെ ‘താരകേ… മിഴിയിതളിൽ കണ്ണീരുമായി’ എന്ന ഗാനം പിറവിയെടുത്തു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായതോടെ രവീന്ദ്രൻ മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനായി വളർന്നു. മനതാരിൽ എന്നും…(കളിയിൽ അല്പം കാര്യം), ഏഴുസ്വരങ്ങളും തഴുകി… (ചിരിയോ ചിരി), തേനും വയമ്പും… (തേനും വയമ്പും),പ്രമദവനം വീണ്ടും, തു ബഡി മാശ അള്ളാ. (ഹിസ്‌ഹൈനസ് അബ്ദുള്ള),കളിപ്പാട്ടമായി കൺമണി (കളിപ്പാട്ടം),ആലിലമഞ്ചലിൽ നീയാടുമ്പോൾ (സൂര്യഗായത്രി), ഏതോ..നിദ്രതൻ (അയാൾ കഥയെഴുതുകയാണ്),ഹരിമുരളീരവം… (ആറാം തമ്പുരാൻ), വികാര നൗകയുമായ്… (അമരം), കാർമുകിൽ വർണ്ണന്റെ… (നന്ദനം), ഗംഗേ… (വടക്കുംനാഥൻ), തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളിയുടെ മനസ്സിലുണ്ട്.
മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീതം നൽകിയ രവീന്ദ്രൻ മാഷിന് ‘ഭരതം’ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991ലെ സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിരുന്നു. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസക്ക് അർഹനായ അദ്ദേഹത്തെ തേടി 2002ൽ നന്ദനത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്‌ക്കാരം എത്തി. കളഭം എന്ന ചിത്രത്തിലെ ഗാനങ്ങളാണ് രവീന്ദ്രൻ അവസാനമായി സംഗീതം നൽകിയത്.