ആചാരങ്ങളല്ല ജനാധിപത്യ രാജ്യത്തില്‍ നിയമങ്ങളാകുന്നത്; സമരത്തിനു പിന്നില്‍ ബ്രാഹ്മണ മതത്തിനുണ്ടായ പൊള്ളലെന്ന് എം.ജെ.ശ്രീചിത്രന്‍; പോസ്റ്റ് വായിക്കാം
ആചാരങ്ങളല്ല ഒരു ജനാധിപത്യ രാജ്യത്തില് നിയമങ്ങളാകുന്നതെന്ന് സാമൂഹ്യപ്രവര്ത്തകന് എം.ജെ.ശ്രീചിത്രന്. ശബരിമല വിഷയത്തില് വിധിയെ എതിര്ക്കുന്നവര് ഉന്നയിക്കുന്ന വാദങ്ങള്ക്ക് ഫെയിസ്ബുക്കില് കുറിച്ച മറുപടിയിലാണ് ശ്രീചിത്രന് ഇക്കാര്യം സൂചിപ്പിക്കുന്നത്. പുരാതനമായ ആചാരങ്ങള് കോടതിവിധി കൊണ്ട് തിരുത്താനാകില്ല എന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് ഈ പരാമര്ശം. മനുഷ്യാവകാശം, മനുഷ്യാന്തസ്സ് എന്നിവയിലൂന്നിയ പൗരാവകാശങ്ങള് ഹനിക്കപ്പെടുന്ന സാഹചര്യങ്ങളെ പ്രതിരോധിക്കുകയാണ് നിയമം ചെയ്യുന്നത്. ആചാരങ്ങള് ശാശ്വത മൂല്യങ്ങളല്ല. ശബരിമലയിലെ സ്ത്രീ പ്രവേശന നിരോധനത്തിന 30 വര്ഷത്തെ പഴക്കമേയുള്ളുവെന്നും ശ്രീചിത്രന് പറയുന്നു.
ശബരിമലയില്‍ നിലവിലുണ്ടായിരുന്ന പല അബ്രാഹ്മണ ആചാരങ്ങളും എടുത്തുകളഞ്ഞപ്പോള്‍ ആര്‍ക്കും പൊള്ളിയില്ല. സമരാഹ്വാനവുമുണ്ടായില്ല. ഇപ്പോള്‍ അതുണ്ടാകുന്നതിനു കാരണം ബ്രാഹ്മണ മതത്തിന് പൊള്ളുന്നതാണ്. ആചാരമല്ല, പൗരോഹിത്യത്തിന്റെ അഹങ്കാരം മാത്രം കൈമുതലായ ബ്രാഹ്മണമതമാണ് തിരുത്തപ്പെടുന്നതെന്നും പോസ്റ്റ് പറയുന്നു. ശബരിമലയില്‍ സ്ത്രീകളെ കണ്ടാല്‍ ഞരമ്പുരോഗികള്‍ പെരുമാറുന്നതുപോലെ പെരുമാറുമെന്ന് പറയുന്നവര്‍ സ്വന്തം വിശ്വാസത്തിനു നേരെ കാര്‍ക്കിച്ചു തുപ്പുകയാണ്. പുരുഷന്‍മാര്‍ വ്രതം നോക്കുമ്പോള്‍ സ്ത്രീകള്‍ അതിനുള്ള സഹായം ചെയ്തു തരികയാണ് എന്ന വാദത്തിന് ആണ്‍കോയ്മപ്പുളപ്പിന്റെ അതേ ശബ്ദമാണ്.
ഹിന്ദു ദേവന്‍ നിയമപരമായി ഒരു വ്യക്തിയായി കണക്കാക്കുന്നത് സ്വത്തവകാശത്തിന്റെയും നികുതിയുടെയും കാര്യത്തില്‍ മാത്രമാണ്. അതില്‍ പോലും മൈനര്‍ ആയ വ്യക്തിയായാണ് കണക്കാക്കുന്നത്. ഇതേ കാര്യം സന്ദര്‍ഭത്തില്‍ നിന്ന് എടുത്തു മാറ്റി ഉന്നയിച്ചാല്‍ മൈനര്‍ ആയ പൗരന് വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്നില്ല എന്ന കാര്യം പരിഗണിക്കണമെന്നും വിവാഹം കഴിച്ച ദൈവങ്ങളെ ജയിലിടാനാണോ വാദിക്കുന്നതെന്നും എതിര്‍വാദമുന്നയിക്കുന്നവരോട് പോസ്റ്റ് ചോദിക്കുന്നു. 10 മുതല്‍ 50 വയസു വരെയുള്ള സ്ത്രീകളുടെ ശബരിമല പ്രവേശത്തെ എതിര്‍ക്കാന്‍ ആര്‍ത്തവം അശുദ്ധിയാണെന്ന വാദം തന്നെയാണ് ഉന്നയിക്കുന്നത്.
ആര്‍ത്തവം അശുദ്ധമാണ് എന്ന് കോടതിയില്‍ വാദിച്ചാല്‍ നില്‍ക്കില്ല എന്നതിനാലാണ് ആര്‍ത്തവം എന്ന വാക്ക് ഉപയോഗിക്കാത്തത്. ആര്‍ത്തവം ഉള്‍പ്പെടെ ശരീരത്തിലെ എല്ലാ വിസര്‍ജ്യങ്ങളും അശുദ്ധമാണെങ്കില്‍ താഴമണ്‍ കുടുംബം വരെ താഴത്തിരിക്കേണ്ടി വരുമെന്നും പോസ്റ്റ് പറയുന്നു.
പോസ്റ്റ് വായിക്കാം
ഇന്നലെ ശബരിമല വിഷയത്തിലെ മാതൃഭൂമി ചാനൽ ചർച്ചയിൽ എനിക്കു ലഭിച്ചത് 7 മിനിറ്റാണ്. കോൺഗ്രസ്, ബിജെപി, അയ്യപ്പഭക്തൻ എന്നിവർ ഉന്നയിച്ച വാദങ്ങൾക്ക് മറുപടി പറയാനല്ല, ചില പൊതുവായ വ്യക്തതകൾക്കാണ് ഞാൻ അപ്പോൾ ശ്രമിച്ചത്. എന്നാൽ അവരെല്ലാം സംസാരിക്കുന്നത് ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നപ്പോൾ ഞാൻ ചിന്തിച്ചൊരു കാര്യം, സാമാന്യേന ഇക്കാര്യത്തെക്കുറിച്ചുയരുന്ന വാദങ്ങൾ എല്ലാം അവർ ഉന്നയിക്കുന്നുണ്ടല്ലോ എന്നതാണ്. അവയ്ക്ക് മറുപടി പറഞ്ഞ് കിട്ടുന്ന സമയം കളയണ്ട എന്നു കരുതി. ഇപ്പോൾ അവയ്ക്കുള്ള എന്റെ വിശദീകരണങ്ങൾ എഴുതുന്നു. ഓരോ വാദങ്ങളും ആരുടേത് എന്നു നോക്കുന്നില്ല, വിശദീകരണമാവശ്യമുള്ളതെന്നു തോന്നുന്ന ചിലത് ചെയ്യുന്നു എന്നു മാത്രം.
ആദ്യമേ പറയുന്നു. ഏത് വിശ്വാസിസമൂഹത്തെയും ഞാൻ ബഹുമാനിക്കുന്നു. ദൈവവിശ്വാസമോ ദൈവനിഷേധമോ എന്റെ വിഷയമല്ല. ബഹുസ്വരതയിൽ അധിഷ്ഠിതമായ ഇന്ത്യൻ ജനാധിപത്യത്തിലാണ് എന്റെ അഭിമാനം.ഒരു വിശ്വാസിയും അയാളുടെ/ അവളുടെ വിശ്വാസത്താൽ അവഹേളിക്കപ്പെടരുത് എന്നും വ്യക്തികളുടെ വിശ്വാസങ്ങളെ പരസ്പരബഹുമാനത്തോടെ കാണണം എന്നുമാണ് ആഗ്രഹം.
ഇനി ഇന്നലെയുയർന്ന വാദങ്ങളിലേക്ക്:
# ആചാരങ്ങൾ പിന്നീട് നിയമങ്ങളാവുന്നു. അതാണ് കീഴ്വഴക്കം. ആചാരങ്ങളെ മാനിക്കുന്ന വിശ്വാസിയാണ് ഞാൻ. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ പുരാതനമാണ്. അവ കോടതിവിധി കൊണ്ട് തിരുത്താനാവില്ല.
– ആചാരങ്ങൾ അല്ല ജനാധിപത്യരാജ്യത്തിൽ നിയമങ്ങളാവുന്നത്. മനുഷ്യാവകാശം, മനുഷ്യാന്തസ്സ് എന്നിവയിലൂന്നിയ പൗരാവകാശങ്ങൾ ഹനിക്കപ്പെടുന്ന സാഹചര്യങ്ങളെ പ്രതിരോധിക്കുകയാണ് നിയമം ചെയ്യുന്നത്. ഇനി, ആചാരങ്ങൾ ശാശ്വതമൂല്യങ്ങളേയല്ല. ശബരിമലയിലെ സ്ത്രീപ്രവേശനിരോധനമെന്ന ആചാരത്തിന് വേദേതിഹാസപഴക്കമൊന്നുമില്ല. ജസ്റ്റിസ് പരിപൂർണ്ണന്റെ വിധിപ്രസ്താവത്തോളം മാത്രം – ഏതാണ്ട് മുപ്പതുവർഷത്തെ പഴക്കമേ സത്യത്തിലുള്ളൂ. അതിനു മുൻപ് തിരുവിതാംകൂർ രാജകുടുംബാംഗമായ സ്ത്രീ മുതൽ ദേവസ്വം ബോർഡ് കമ്മീഷണറുടെ കുട്ടിയുടെ ചോറൂണു വരെ നടക്കുമ്പോൾ അവിടെ കയറിയിരുന്നത് സ്ത്രീകൾ തന്നെയാണ്. ഇതിനെല്ലാം തെളിവുകളുമുണ്ട്. പിന്നെ, ശബരിമലയിലെ ആചാരസംരക്ഷണവാദക്കാർ ഒറ്റജീനിയിൽ കെട്ടിയ കുതിരകളാണ്. ബ്രാഹ്മണമതത്തിന്റെ ആചാരങ്ങൾ മാത്രമേ അവർക്ക് ആചാരമായി തോന്നുന്നുള്ളൂ. ശബരിമലയിൽ ആദിവാസിമൂപ്പൻ ശ്രീകോവിലിൽ തേനഭിഷേകം കഴിച്ചിരുന്ന ആചാരം, അയ്യപ്പൻ ഈഴവപ്പയറ്റ് പഠിച്ചെന്നു വിശ്വസിക്കപ്പെടുന്ന കുടുബത്തിൽ പെട്ടവരുടെ വെടിവഴിപാടിനുള്ള അവകാശം എന്നിങ്ങനെ എത്രയോ അബ്രാഹ്മണ ആചാരങ്ങൾ അവിടെനിന്ന് എടുത്തുകളയപ്പെട്ടിരിക്കുന്നു! അപ്പോഴൊന്നും ആർക്കും പൊള്ളിയില്ല, സമരാഹ്വാനവുമുണ്ടായില്ല. ഇപ്പോൾ അതുണ്ടാവുന്നതിനു പിന്നിൽ ഒന്നേയുള്ളൂ, ബ്രാഹ്മണമതത്തിന് പൊള്ളുന്നു. ആചാരമല്ല തിരുത്തപ്പെടുന്നത്, പൗരോഹിത്യത്തിന്റെ അഹങ്കാരം മാത്രം കൈമുതലായ ബ്രാഹ്മണമതമാണ്.
# ശബരിമലയിൽ സ്ത്രീകൾ കയറിയാൽ തിരക്കുള്ള കേരളത്തിലെ ബസ്സിൽ സ്ത്രീകൾ കയറിയാലുള്ള അനുഭവം പോലെയാകും. അതുകൊണ്ടാണ് സ്ത്രീകളെ കയറ്റരുത് എന്നു പറയുന്നത്.
– നിങ്ങളാണോ വിശ്വാസികളുടെ പക്ഷം? കേരളത്തിലെ അയ്യപ്പവിശ്വാസികൾ മനസ്സിലാക്കണം, ഇവർ നിങ്ങളെ അവഹേളിക്കുകയാണ്. 41 ദിവസത്തെ വ്രതദീക്ഷയുമായി. ഒരേയൊരു ലക്ഷ്യം ശബരിമാമലയുമായി മല കയറുന്ന നിങ്ങൾ അവിടെ നാല് സ്ത്രീകളെ കണ്ടാൽ തിരക്കുള്ള ബസ്സിലെ സ്ത്രീകൾക്കു നേരെ കേരളത്തിലെ ഞരമ്പുരോഗികൾ പെരുമാറുന്നതുപോലെ പെരുമാറും എന്നു പറയുന്നവർ നിങ്ങളുടെ വിശ്വാസത്തിനു നേരെ കാർക്കിച്ചുതുപ്പുകയാണ്. ഇത്രമേൽ വിശ്വാസികൾക്ക് വിരുദ്ധകോടിയിൽ നിൽക്കുന്ന ഇവരാണ് വിശ്വാസികളുടെ പക്ഷമാണെന്ന് അവകാശപ്പെടുന്നത് എന്നതാണ് പ്രശ്നം. ഇത് വിശ്വാസികൾ ചുട്ടമറുപടി കൊടുക്കേണ്ട കാര്യമാണ്.
# എന്റെ വീട്ടിലൊക്കെ ആണുങ്ങൾ വ്രതം നോൽക്കുമ്പോൾ സ്ത്രീകൾ അതിനുള്ള സഹായം ചെയ്തു തരും. അതാണ് എന്നും സ്ത്രീകൾ വേണ്ടത്. അതാണ് സ്ത്രീകൾക്കുള്ള അയ്യപ്പഭക്തി.
– ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ വീട്ടിലെ സ്ത്രീകൾ ഞങ്ങൾക്ക് വസ്ത്രം അലക്കിത്തേച്ച് ഇട്ടുതരും. അതാണ് സ്ത്രീകൾ വേണ്ടത് – ആ ആൺകോയ്മപ്പുളപ്പിന്റെ അതേ ശബ്ദമാണ് ഈ ശബരിമലവാദത്തിനും. സ്ത്രീകൾ വേണ്ടത് എന്താണ് എന്ന് പുരുഷന്മാർ അങ്ങു തീരുമാനിക്കുന്നു. അതാണ് അവർക്ക് നല്ലത് എന്നങ്ങ് തീർപ്പാക്കുന്നു. അവർക്കെന്തു വേണം എന്ന് അവർ തീരുമാനിക്കേണ്ടതാണ് എന്ന് ഭരണഘടന പണ്ടേ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിന്റെ പേരാണ് തുല്യനീതിയുടെ അവകാശം. ഇന്ത്യൻ ഭരണഘടന സമയം പോലെ വായിക്കുക.
# ഹിന്ദു ഡെയ്റ്റി നിയമപരമായി ഒരു വ്യക്തിയാണ്. അതുകൊണ്ട് പ്രതിഷ്ഠയുടെ ഇംഗിതം പ്രസക്തമാണ്. അതുകൊണ്ട് അയ്യപ്പന് ശബരിമലയിൽ സ്ത്രീകൾ കയറുന്നത് ഇഷ്ടമല്ല എന്ന കാര്യം പരിഗണിക്കണം.
– ഒരു പ്രായപൂർത്തിയാവാത്ത വ്യക്തിയായി ദൈവതത്തെ പരിഗണിക്കുന്നു എന്നു ഭരണഘടന പറയുന്നത് സ്വത്തവകാശത്തിന്റെയും നികുതിയുടെയും കാര്യത്തിലുള്ള അവകാശത്തെക്കുറിച്ച് പറയുമ്പോഴാണ്. സന്ദർഭത്തിൽ നിന്ന് അത് എടുത്തുമാറ്റി, ഒരു വ്യക്തിയായ സ്ഥിതിക്ക് അഭിപ്രായം പരിഗണിക്കണം എന്നു വാദിക്കുന്നത് കേട്ടു രോമാഞ്ചമല്ല, തോലാഞ്ചം വരെ ഉണ്ടായിപ്പോയി. രണ്ടാണ് പ്രശ്നം, 1) എങ്ങനെ അറിയും ദൈവതത്തിന്റെ ഇഷ്ടം? ഭക്തർ റാലി നടത്തി പറയുന്നത്? തന്ത്രി പറയുന്നത്? മേൽശാന്തി പറയുന്നത്? ദേവസ്വം ബോർഡ് പറയുന്നത്? ദേവപ്രശ്നം പറയുന്നത്? ഇനി ക്ഷേത്രചരിത്രം പറയുന്നത്? 2) മൈനർ ആയ വ്യക്തിയായ ദൈവത്തിന്റെ ഇഷ്ടം എടുക്കുന്ന സ്ഥിതിക്ക് പൗരാവകാശത്തിനൊപ്പം പൗരകർത്തവ്യങ്ങളും എടുക്കണമല്ലോ. അപ്പോൾ നിങ്ങൾ വാദിക്കുന്നത് വിവാഹം കഴിച്ചു എന്നാവകാശപ്പെടുന്ന സകലദൈവതങ്ങളെയും പിടിച്ച് ജയിലിലിടാനാണ്! മൈനർ ആയ പൗരന് കോടതി വിവാഹാനുമതി നൽകുന്നില്ല. അതായത് ഭൂരിപക്ഷം ഹിന്ദുക്ഷേത്രങ്ങളിലേയും ദൈവങ്ങളെ ജയിലിലിടണം എന്നുകൂടിയാണ് ഈ ഇംഗിതപരിഗണനാവാദത്തിലൂടെ ആവശ്യപ്പെടുന്നത്. വിശ്വാസികളെ ഇങ്ങനെ അപമാനിക്കരുത്. പ്ലീസ്.
# ആർത്തവം കോടതി പരിഗണിച്ചിട്ടേയില്ല. ജസ്റ്റിസ് പരിപൂർണ്ണന്റെ വിധിയിൽ യുവതികൾ പ്രവേശിക്കുന്നതിനുള്ള വിലക്കാണുള്ളത്. അതാണ് 10 മുതൽ 50 വരെ വയസ്സ് പ്രായം.
– ശരിയാണ്, ആർത്തവം എന്ന വാക്കല്ല ഉപയോഗിക്കപ്പെട്ടത്. കാരണം വ്യക്തമാണ്. അതുപയോഗിച്ചാൽ 10 to 50 വയസ്സ് വാദം പൊളിയും. പത്തിനു മുൻപ് ആർത്തവമാരംഭിക്കുന്നവരും 50 നു ശേഷം ആർത്തവം തുടരുന്നവരുമുണ്ട്. അതുകൊണ്ട് യുവതികൾ എന്നാണ് വാദത്തിലും വിധിന്യായത്തിലും കാണുക. എന്നാൽ ചോദിക്കട്ടെ, യൗവ്വനപ്രാപ്തി എന്നു വെച്ചാൽ പിന്നെ എന്താണ് ഇവർ സ്ത്രീകളിൽ ഉദ്ദേശിക്കുന്നത് ? എന്താണ് പത്തുവയസ്സ് തികഞ്ഞതിന്റെ പിറ്റേന്ന് പെൺകുട്ടിക്ക് ലഭിക്കുന്ന സവിശേഷയൗവ്വനപ്രാപ്തി? എന്താണ് 50 വയസ്സിന്റെ പിറ്റേന്ന് സ്ത്രീക്ക് സവിശേഷമായി നഷ്ടമാകുന്ന യൗവ്വനനഷ്ടം? ഒന്നുമില്ല. പ്രശ്നം ലളിതമാണ്. ആർത്തവം അശുദ്ധമായതുകൊണ്ട് എന്നു കോടതിയിൽ വാദിച്ചാൽ നിൽക്കില്ല. അൺടച്ചബിലിറ്റി എടുത്തുകളയപ്പെട്ടിരിക്കുന്നു എന്ന ഒറ്റ കൗണ്ടറിൽ കേസ് തീരും. അതുകൊണ്ട് യൗവ്വനം എന്നൊരു വാദം കൊണ്ടുവരുന്നു. മനുഷ്യർക്ക് സാമാന്യബുദ്ധി ഇല്ലെങ്കിലേ ഈ വാദം കണക്കിലെടുക്കപ്പെടൂ.
# ആർത്തവം അശുദ്ധമാണ്. ശരീരത്തിലെ എല്ലാ വിസർജ്യവും അശുദ്ധമാണ്. വിയർപ്പ് വരെ അശുദ്ധമാണ്.
– പ്ലീസ്, ശബരിമല അയ്യപ്പൻ അനേകലക്ഷം വിശ്വാസികളുടെ വിശ്വാസ-ആശ്രയകേന്ദ്രമാണ്. ശബരിമലയെ വിജനമാക്കരുത്. വിയർപ്പ് എന്ന വിസർജ്യം പുറപ്പെടുവിപ്പിക്കുന്ന ആരും ശബരിമലയിൽ കയറരുത് എന്നൊരു അശുദ്ധിവാദം ഉന്നയിക്കപ്പെട്ടാൽ താഴമൺ കുടുംബം വരെ താഴത്തിരിക്കേണ്ടിവരും. ദയവായി അത്രയും ക്രൂരത കാണിക്കരുത്.
തൽക്കാലം നിർത്തുന്നു.
ഇന്നലെ ശബരിമല വിഷയത്തിലെ മാതൃഭൂമി ചാനൽ ചർച്ചയിൽ എനിക്കു ലഭിച്ചത് 7 മിനിറ്റാണ്. കോൺഗ്രസ്, ബിജെപി, അയ്യപ്പഭക്തൻ എന്നിവർ…
Posted by Sreechithran Mj on Saturday, October 6, 2018