പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ കാവിവത്ക്കരണം: കേരളത്തിലും പ്രക്ഷോഭം പടരുന്നു

കൊച്ചി: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന കാവിവത്ക്കരണത്തിനെതിരേ കേരളത്തിലും പ്രക്ഷോഭം. കോഴിക്കോടും കൊച്ചിയിലും നടക്കുന്ന പ്രതിഷേധ പരിപാടികളിൽ നിരവധി ആളുകൾ പങ്കെടുക്കും. ജൂണ് 17 ന് വൈകുന്നേരം കോഴിക്കോട് ലൈബ്രറി പരിസരത്താണ് ആദ്യ പരിപാടി നടക്കുന്നത്. പിറ്റേദിവസം കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് പ്രതിഷേധ പരിപാടി നടക്കം. എറണാകുളത്ത് നടക്കുന്ന പരിപാടിക്ക് സംവിധായകൻ രാജീവ് രവി നേതൃത്വം നൽകും. ഫാസിസത്തിനെതിരായ ഈ പ്രക്ഷോഭത്തിന് തന്റെ എല്ലാവിധ സഹകരണങ്ങളും ഉണ്ടായിരിക്കുമെന്ന് രാജീവ് രവി പറഞ്ഞു.
രാജീവ് രവിക്ക് പുറമെ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. കോഴിക്കോട് നടക്കുന്ന പരിപാടിക്ക് പ്രമുഖ ഗസൽ ഗായകൻ ഷഹബാസ് അമൻ നേതൃത്വം നൽകും.

കഴിഞ്ഞ ദിവസമാണ് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചത്. ബി.ജെ.പി സാംസ്‌കാരിക വിഭാഗത്തിന്റെ നേതാവായ ഗജേന്ദ്ര, കേവലം മൂന്ന് സിനിമകളിൽ മാത്രമേ അഭിനിയച്ചിട്ടുള്ളുവെന്നും മഹാഭാരതം സീരിയലിൽ യുധിഷ്ഠിരന്റെ വേഷം ചെയ്തതിനാലാണ് അദ്ദേഹത്തെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് കൊണ്ടുവന്നതെന്നും ആരോപിച്ച് വിദ്യാർത്ഥികളാണ് ആദ്യം സമരം തുടങ്ങിയത്. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിലിൽ നിന്ന് സന്തോഷ് ശിവൻ രാജി വച്ചു. ചെയർമാനാകുന്ന ഗജേന്ദ്ര ചൗഹാനെ വ്യക്തിപരമായി അറിയില്ലെന്നും താൻ വിദ്യാർത്ഥികൾക്കൊപ്പമാണെന്നും സന്തോഷ് ശിവൻ പറഞ്ഞു. ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിനെതിരേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടേയും അധ്യാപകരുടേയും പ്രതിഷേധം തുടരുകയാണ്.
ഗജേന്ദ്ര ചൗഹാന്റെ നിയമനത്തെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ ശക്തമായ ക്യാംപെയ്‌നുകളാണ് അരങ്ങേറുന്നത്. നിരവധി ആളുകൾ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി പ്രതിഷേധിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ കോഴിക്കോട്ടും കൊച്ചിയിലും നടക്കുന്ന പ്രതിഷേധ പരിപാടികളിൽ നിരവധി ആളുകൾ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
