ലോകപ്രശസ്തമായ ആര്‍ട്ടിക് പോളാര്‍ യാത്രയ്ക്ക് തയ്യാറെടുത്ത് മലയാളി; വോട്ടിംഗില്‍ പിന്തുണ തേടി സോഷ്യല്‍ മീഡിയ

ലോകപ്രശസ്തമായ ആര്ട്ടിക് പോളാര് യാത്രയ്ക്ക് തയ്യാറെടുത്ത് മലയാളി. ബബ് സാഗര് എന്ന മലയാളി പര്വ്വതാരോഹകനാണ് ആര്ട്ടിക് പോളാര് യാത്രയ്ക്കായി മത്സരരംഗത്ത് എത്തിയിരിക്കുന്നത്. എന്നാല് ഇന്ത്യയെ പ്രതിനിധീകരിച്ച് യാത്രയില് പങ്കെടുക്കണമെങ്കില് അദ്ദേഹത്തിന് ഓണ്ലൈന് വോട്ടിംഗില് വിജയം നേടേണ്ടതുണ്ട്. ഇതിനായി വോട്ട് അഭ്യര്ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് സോഷ്യല് മീഡിയ. സിനിമാതാരം ടൊവീനോ തോമസും സംവിധായകന് ഡോ. ബിജുവുമെല്ലാം ബബ് സാഗറിന് വേണ്ടി വോട്ടഭ്യര്ത്ഥനയുമായി രംഗത്ത് വന്നിട്ടുണ്ട്.
 | 
ലോകപ്രശസ്തമായ ആര്‍ട്ടിക് പോളാര്‍ യാത്രയ്ക്ക് തയ്യാറെടുത്ത് മലയാളി; വോട്ടിംഗില്‍ പിന്തുണ തേടി സോഷ്യല്‍ മീഡിയ

കൊച്ചി: ലോകപ്രശസ്തമായ ആര്‍ട്ടിക് പോളാര്‍ യാത്രയ്ക്ക് തയ്യാറെടുത്ത് മലയാളി. ബബ് സാഗര്‍ എന്ന മലയാളി പര്‍വ്വതാരോഹകനാണ് ആര്‍ട്ടിക് പോളാര്‍ യാത്രയ്ക്കായി മത്സരരംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് യാത്രയില്‍ പങ്കെടുക്കണമെങ്കില്‍ അദ്ദേഹത്തിന് ഓണ്‍ലൈന്‍ വോട്ടിംഗില്‍ വിജയം നേടേണ്ടതുണ്ട്. ഇതിനായി വോട്ട് അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സിനിമാതാരം ടൊവീനോ തോമസും സംവിധായകന്‍ ഡോ. ബിജുവുമെല്ലാം ബബ് സാഗറിന് വേണ്ടി വോട്ടഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിട്ടുണ്ട്.

സംവിധായകന്‍ ഡോ. ബിജു ബാബ് സാഗറിനെക്കുറിച്ച് എഴുതിയ കുറിപ്പ് വായിക്കാം

ബബ് സാഗര്‍ അഥവാ ബാബുഷ്‌കാ എല്ലാവരുടെയും ബാബുക്കാ ആണ്. അതുകൊണ്ട് പ്രായം എന്നെക്കാള്‍ കുറവാണെങ്കിലും ഞാനും ബാബുക്ക എന്ന് തന്നെയാണ് വിളിക്കുന്നത്. ഹിമാലയത്തിലെ ജിന്ന് എന്നാണ് സഞ്ചാരികള്‍ക്കിടയില്‍ ബാബുക്ക അറിയപ്പെടുന്നത്. റഷ്യയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടിയ ശേഷം അനേകം ദേശ സഞ്ചാരങ്ങള്‍, ഒടുവില്‍ ഹിമാചല്‍ പ്രദേശില്‍ മണാലിയില്‍ ദുര്‍ഘടമായ ഒരു കുന്നിന്റെ മുകളില്‍ ഒരു ആപ്പിള്‍ തോട്ടം വാങ്ങി അവിടെ ആപ്പിള്‍ കൃഷിയും സഞ്ചാരങ്ങളും ട്രെക്കിങ്ങും ഒക്കെ ആയി സ്വപ്നം പോലെ ഒരു ജീവിതം. കൂട്ടിന് ഷേഡി എന്ന നായയും. ലഡാക്ക്, സ്പിറ്റി വാലി, ഹിമാലയത്തിലെ ആരും പോകാത്ത വഴികള്‍ ഗ്രാമങ്ങള്‍, ഏകാന്തമായ കൊടുമുടികളിലേക്കുള്ള ട്രെക്കിങ്ങ്, കനത്ത മഞ്ഞിലും മഴയിലും ഒക്കെ ദുര്‍ഘടമായ പ്രകൃതിയുടെ വിവിധ ദേശ കാലാന്തരങ്ങളിലൂടെ ഒരു ജിന്ന് പോലെ തെന്നി നീങ്ങുന്ന സഞ്ചാരി. മണാലിയിലെ ബാബുക്കയുടെ ആപ്പിള്‍ തോട്ടത്തിന് നടുവിലെ വീട് സഞ്ചാരികളുടെ അഭയ കേന്ദ്രം ആണ്. സാഹസിക സഞ്ചാരങ്ങളില്‍ ഭ്രാന്തുള്ള എല്ലാ സഞ്ചാരികളും മണാലിയില്‍ എത്തിയാല്‍ ബാബുക്കയുടെ വീട്ടില്‍ ഒരു രാത്രി എങ്കിലും താങ്ങാതെ പോകാറില്ല. ബാബുക്ക വീട്ടിലുണ്ടായാലും ഇല്ലെങ്കിലും ആ വീടിന്റെ വാതിലുകള്‍ എപ്പോഴും സഞ്ചാരികള്‍ക്കായി തുറന്നിട്ടിരിക്കും. ഞാന്‍ ബാബുക്കയെ പരിചയപ്പെടുന്നത് നിയോഗ് വഴിയാണ്.

പുതിയ സിനിമ വെയില്‍ മരങ്ങളുടെ ലൊക്കേഷനായി വേണ്ടിയിരുന്നത് വിജനമായ ഒരിടത്തെ ആപ്പിള്‍ തോട്ടങ്ങളുടെ ഇടയില്‍ ഉള്ള ഒരു വീട് ആയിരുന്നു. മഞ്ഞും വസന്തവും വേനലും ഒക്കെ വിവിധ കാലങ്ങളില്‍ അവിടെ തന്നെ ഷൂട്ട് ചെയ്യേണ്ടിയിരുന്നതിനാല്‍ ഒരു വര്‍ഷം ഷൂട്ടിങ് യൂണിറ്റിനായി ആ വീട് വിട്ടു കിട്ടേണ്ടതും ഉണ്ടായിരുന്നു. ആദ്യം കുളുവില്‍ ഒരു ആപ്പിള്‍ തോട്ടം കണ്ടെത്തി വീട് സെറ്റിട്ടു. പക്ഷെ മഞ്ഞു വീഴ്ച പ്രതീക്ഷിച്ചു കാത്തിരുന്നപ്പോള്‍ കുളുവില്‍ കഴിഞ്ഞ വര്‍ഷം മഞ്ഞു വീണില്ല. അപ്പോഴാണ് മഞ്ഞു വീഴാന്‍ സാധ്യതയുള്ള മറ്റൊരു ലൊക്കേഷന്‍ അന്വേഷിക്കുന്നത്. അതറിഞ്ഞു നിയോഗ് ആണ് വിളിച്ചു പറയുന്നത് ബാബുക്കയുടെ വീടിനെപ്പറ്റി. അങ്ങനെ മണാലിയില്‍ എത്തുന്നു ബാബുക്ക എന്ന ജിന്നിനെ കാണുന്നു. പിന്നെ ഒരു വര്‍ഷം മഞ്ഞു കാലവും, വസന്ത കാലവും, വേനലും, ആപ്പിള്‍ പറിക്കുന്ന സീസണും ഒക്കെ സിനിമയ്ക്കായി ചിത്രീകരിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തത് ബാബുക്ക ആണ്. ഇത്രയേറെ സാഹസികനായ ഒരു സഞ്ചാരി നേരില്‍ പരിചയപ്പെടുമ്പോള്‍ മൃദു ഭാഷിയായ ഒരു സാധു മനുഷ്യന്‍ ആണ്. മനുഷ്യ സ്‌നേഹിയായ പ്രകൃതി സ്‌നേഹിയായ ഒരു വലിയ മനുഷ്യന്‍. യഥാര്‍ത്ഥത്തിലുള്ള ഒരു ജിന്ന്. ബാബുക്ക ഇല്ലായിരുന്നെങ്കില്‍ വെയില്‍മരങ്ങള്‍ സിനിമ ഉണ്ടാകുമായിരുന്നില്ല…

കടുത്ത മഞ്ഞിലും പ്രതികൂല കാലാവസ്ഥകളിലും ഹിമാലയ വിജനതകളില്‍ ഇത്രയേറെ സഞ്ചാരം നടത്തിയിട്ടുള്ള മറ്റൊരാള്‍ ഉണ്ടാകില്ല. ഏതൊരു സഞ്ചാരിയുടെയും സ്വപ്നം ആണ് ഈ ജിന്നിനെ പോലെ യാത്ര ചെയ്യുക എന്നത്. ബാബുക്ക ഇപ്പോള്‍ പുതിയൊരു സാഹസിക ചരിത്ര യാത്രയ്ക്ക് തയ്യാറെടുക്കുക ആണ്. Fjallraven Polar Ride എന്ന ലോകപ്രശസ്തമായ ആര്‍ട്ടിക് പോളാര്‍ യാത്രയില്‍ ഇത്തവണ ബാബുക്ക പങ്കെടുക്കുക ആണ്. ഇന്ത്യയിലെ എല്ലാ സാഹസിക സഞ്ചാരികളും ആഗ്രഹിച്ചത് ഇത്തവണ ഈ സാഹസിക യാത്രയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു ബാബുക്ക പങ്കെടുക്കണം എന്നത് ആയിരുന്നു.ആ ആഗ്രഹം സാധ്യമാവുകയാണ്. കഴിഞ്ഞ തവണയും ഈ യാത്രയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് മലയാളി ആയിരുന്നു. നമ്മുടെ സ്വന്തം നിയോഗ്. ഇത്തവണ ഇതാ ബാബുക്ക.

മനുഷ്യവാസമില്ലാത്ത അതിശൈത്യത്തിലൂടെ ലോകത്തിലെ തന്നെ ഏറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്‌പെഡിഷനില്‍
നിയോഗിന് ശേഷം പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ ആയിരിക്കും നമ്മുടെ ബാബുക്ക. നോര്‍വേയിലെ മഞ്ഞുമൂടിയ പര്‍വതങ്ങളില്‍ നിന്ന് ആരംഭിച്ച്, സ്വീഡനിലെ പാല്‌സ, പുരാതന കച്ചവടപാതകള്‍, മഞ്ഞുപാളികളാല്‍ നിറഞ്ഞ ടോണ്‍ നദി എന്നിങ്ങനെ ആര്‍ട്ടിക്കിലെ വന്യതയിലൂടെയും വിജനതയിലൂടെയും 300 കിലോമീറ്ററോളം നീളുന്ന യാത്ര. തിരഞ്ഞെടുക്കപ്പെടുന്ന ഒരു സംഘം യാത്രാസ്‌നേഹികള്‍ക്കൊപ്പം, പരിശീലനം ലഭിച്ച 200ഓളം നായകള്‍ വലിക്കുന്ന മഞ്ഞുവണ്ടിയിലായിരിക്കും യാത്ര. ഈ യാത്രയില്‍ ബാബുക്ക പങ്കെടുക്കുക തന്നെ വേണം..അതിന് നമ്മള്‍ കൂടി വിചാരിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള മത്സരാര്‍ത്ഥികളില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആള്‍
ആണ് മത്സരത്തില്‍ പങ്കെടുക്കുക. ബാബുക്കയെ അവിടെ എത്തിക്കുക തന്നെ വേണം.അതിനായി എല്ലാവരും വോട്ട് ചെയ്യുമല്ലോ