ഐസിസി രോഹിത്തിനെ തഴഞ്ഞപ്പോള്‍ ഓസീസ് ഇതിഹാസം ടീമിലുള്‍പ്പെടുത്തി! നയിക്കുന്നതും ഹിറ്റ്മാന്‍ തന്നെ

 | 
sharma

മെല്‍ബണ്‍: ഐസിസി പ്രഖ്യാപിച്ച ചാംപ്യന്‍സ് ട്രോഫി ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയിരുന്നു. അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇടം നേടാന്‍ സാധിച്ചിരുന്നില്ല. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്നറാണ് ടീമിന നയിക്കുന്നത്. ന്യൂസിലന്‍ഡിന്റെ നാല് താരങ്ങളും അഫ്ഗാനിസ്ഥാന്റെ രണ്ട് താരങ്ങളും ടീമില്‍ ഇടം പിടിച്ചു. അതേസമയം ഓസ്ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളില്‍ നിന്നുള്ള ഒരു താരത്തിനും ഐസിസി സ്‌ക്വാഡില്‍ ഉള്‍പ്പെടാന്‍ സാധിച്ചില്ല.


എന്നാലിപ്പോള്‍ ചാംപ്യന്‍സ് ട്രോഫിയിലെ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കികൊണ്ടുള്ള ടീമിനെയാണ് ക്ലാര്‍ക്ക് തിരഞ്ഞെടുത്തുത്. ടീമിന്റെ ഓപ്പണറും രോഹിത് തന്നെ. രോഹിത്തിന്റെ ഗംഭീര ക്യാപ്റ്റന്‍സിയും പേടിയില്ലാതെ കളിക്കുകയെന്നുള്ള രീതിയുമാണ് ഇന്ത്യക്ക് ചാംപ്യന്‍സ് ട്രോഫി സമ്മാനിച്ചതെന്ന് ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. മാത്രമല്ല, നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനുള്ള തീരുമാനവും നിര്‍ണായകമായെന്ന് ക്ലാര്‍ക്ക് കൂട്ടിചേര്‍ത്തു.

ഐസിസിയുടെ ടീമില്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇടം പിടിച്ചിരുന്നു. 12-ാമനായി അക്സര്‍ പട്ടേലും ഐസിസി ടീമിലെത്തി. ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവരും ടീമില്‍ ഉള്‍പ്പെട്ടു. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ടീമില്‍ ഇടമുണ്ടായില്ല. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവരും ടീമിലെത്തി. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍.