നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സി.പി.എം പ്രമേയം
വിശാഖപട്ടണം: നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സി.പി.എം പ്രമേയം. പ്രബീർ പുർകായസ്തയാണ് പാർട്ടി കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചത്. ടെലികോം കമ്പനികളുടെ നീക്കം വ്യക്തി സ്വാതന്ത്രത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് പ്രമേയത്തിൽ പറയുന്നു. കോർപ്പറേറ്റ് താൽപര്യമുള്ള വെബ്‌സൈറ്റുകൾക്കും ആപ്പുകൾക്കും മാത്രം പ്രധാന്യം നൽകാനാണ് ടെലികോം കമ്പനികളുടെ ശ്രമമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇന്റർനെറ്റിൽ സമത്വം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകവേ, ഫേസ്ബുക്കിന്റെ Internet.org പ്ലാറ്റ്‌ഫോമിൽ നിന്ന് മാധ്യമ ഗ്രൂപ്പായ ടൈംസും, എൻ.ഡി.ടി.വി, ട്രാവൽ സൈറ്റായ ക്ലിയർ ട്രിപ്പും കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. റിലയൻസ് സഹകരണത്തോടെ 2015 ൽ ഫേസ്ബുക്ക് നടപ്പാക്കിയ, ഏതാനും സൈറ്റുകൾ മാത്രം ലഭ്യമാകുന്ന സൗജന്യ ഇന്റർനെറ്റ് പദ്ധതിയാണിത്. ഈ പദ്ധതി വഴി 38 വെബ്ബ്‌സൈറ്റുകളാണ് രാജ്യത്ത് സൗജന്യമായി ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നത്. എന്നാൽ മലയാളത്തിൽ നിന്നും Internet.orgയിൽ ഉൾപ്പെടുത്തിയ മനോരമ ഇതുവരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ടെലികോം കമ്പനികളുടെ ഇന്റർനെറ്റ് കൊള്ളയ്‌ക്കെതിരെ ആരംഭിച്ച നെറ്റ് ന്യൂട്രാലിറ്റി ക്യാംപെയിൻ വഴി ട്രായിക്ക് (ടെലികോം നിയന്ത്രണ അതോറിറ്റി) ഇമെയിൽ അയച്ചവരുടെ എണ്ണം എട്ടു ലക്ഷമായി. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി പ്രതിഷേധം ശക്തമായതോടെ എയർടെൽ സീറോ പ്ലാറ്റ്‌ഫോമിൽ നിന്നും പ്രമുഖ ഓൺലൈൻ ഷോപ്പിങ് ഭീമന്മാരായ ഫ്‌ളിപ്കാർട്ടും പിന്മാറിയിരുന്നു. അതേസമയം Internet.org നെറ്റിലെ സമത്വത്തിന് എതിരല്ലെന്നും യാതൊരുവിധ ഇന്റർനെറ്റ് കണക്ടിവിറ്റിയും ഇല്ലാത്തവർക്ക് അൽപമെങ്കിലും നെറ്റ് ലഭ്യത എത്തിക്കാനുള്ള രൂപമാണിതെന്നും ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് പറഞ്ഞു.
ഇന്റർനെറ്റ് ഉപയോഗത്തിനു നിയന്ത്രണം എർപ്പെടുത്താനുള്ള സേവനദാതാക്കളുടെ നീക്കത്തിനെതിരേ രാജ്യമൊട്ടാകെ ആരംഭിച്ച ജനകീയ ക്യാംപെയിനാണ് നെറ്റ് ന്യൂട്രാലിറ്റി. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) പുതിയ നയം നടപ്പായാൽ ഓരോ വെബ്‌സൈറ്റ് സന്ദർശിക്കുന്നതിനും ആ വെബ്‌സൈറ്റിലൂടെ വേഗതയേറിയ സേവനങ്ങൾ ലഭിക്കുന്നതിനും സേവനദാതാക്കൾക്ക് പ്രത്യേകം പണം നൽകേണ്ടി വരും. ഇതിനെതിരേ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമാണ്. ഏപ്രിൽ 24 വരെ http://www.savetheinternet.in എന്ന വെബ്‌സൈറ്റിലൂടെ പരാതി അറിയിക്കാം.