ചുംബന സംഗമം; മാതൃഭൂമി ചാനൽ ചർച്ചയ്ക്കിടെ യുവമോർച്ചയുടെ കയ്യേറ്റം

ചുംബന സംഗമത്തെ കുറിച്ചുള്ള മാതൃഭൂമി ചാനൽ ചർച്ചക്കിടെ സംഘർഷം. അപർണാ കുറുപ്പ് അവതാരകയായ ഞങ്ങൾക്കും പറയാനുണ്ട് എന്ന ഷോയുടെ ഷൂട്ടിംഗിനിടെയാണ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഇരുവിഭാഗങ്ങൾ തർക്കവും കയ്യേറ്റ ശ്രമവുമുണ്ടായത്.
 


കൊച്ചി: 
ചുംബന സംഗമത്തെ കുറിച്ചുള്ള മാതൃഭൂമി ചാനൽ ചർച്ചക്കിടെ സംഘർഷം. അപർണാ കുറുപ്പ് അവതാരകയായ ഞങ്ങൾക്കും പറയാനുണ്ട് എന്ന ഷോയുടെ ഷൂട്ടിംഗിനിടെയാണ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഇരുവിഭാഗങ്ങൾ തർക്കവും കയ്യേറ്റ ശ്രമവുമുണ്ടായത്.

ചാനൽ സ്റ്റുഡിയോയിൽ നടന്ന ഷൂട്ടിംഗിൽ കിസ് ഓഫ് ലൗ ഫേസ്ബുക്ക് കൂട്ടായ്മയിലെ പ്രവർത്തകരെ യുവമോർച്ചാ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ചർച്ച പുരോഗമിക്കമെ ഒരു ഘട്ടത്തിൽ പൊതുസ്ഥലങ്ങളിൽ ഉമ്മ വയ്ക്കാനുള്ള ധൈര്യമുണ്ടെയെന്ന ചോദ്യമുയർന്നതിനെ തുടർന്ന് കിസ് ഓഫ് ലൗ സംഘാടകൻ രാഹുൽ ഭാര്യ രശ്മിയുടെ കവിളത്ത് ചുംബിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ യുവമോർച്ച പ്രവർത്തകർ ഒച്ചയുണ്ടാക്കി എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.


യൂത്ത് കോൺഗ്രസ്, ജമായത്ത് കോൺഫെഡറേഷൻ കമ്മിറ്റി എന്നീ സംഘടനകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു. ജമായത്ത് ഫെഡറേഷൻ പ്രവർത്തകർ ഷോ ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതിനിടെ പ്രവർത്തകർ രാഹുലിനെയും രശ്മിയെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ബഹളമുണ്ടാക്കിയവരിൽ യൂത്ത് കോൺഗ്രസുകാരുമുണ്ടെന്ന് ആരോപണമുണ്ടെങ്കിലും ഭാരവാഹികൾ നിഷേധിച്ചു. ചുംബന സംഗമത്തിന് തങ്ങൾക്ക് എതിർപ്പില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് അറിയിച്ചു. വിവാദമായ ഷോ ഞായാറാഴ്ച്ചയാണ് സംപ്രേഷണം ചെയ്യുക.