ലിനു മരിച്ചത് രക്ഷാപ്രവര്‍ത്തനത്തിനിടയിലോ? വസ്തുതകള്‍ ഇങ്ങനെ

സേവാഭാരതി പ്രവര്ത്തകനായിരുന്ന ലിനുവിന്റെ മരണത്തില് വിവാദം.
 

കോഴിക്കോട്: സേവാഭാരതി പ്രവര്‍ത്തകനായിരുന്ന ലിനുവിന്റെ മരണത്തില്‍ വിവാദം. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടാണ് ലിനു മരിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന അമ്മയ്ക്ക് വസ്ത്രമെടുക്കാന്‍ വീട്ടിലേക്ക് പോകുന്ന വഴി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് സൂചന.

മുന്‍ ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ലിനു സജീവമായി പങ്കെടുത്തിരുന്നു. ഇതിനിടയില്‍ അമ്മയ്ക്ക് വസ്ത്രങ്ങള്‍ എടുക്കുന്നതിനായി ശനിയാഴ്ച ഉച്ചയോടെ തോണിച്ചിറയിലെ വീട്ടിലേക്ക് പോയി എന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷമാണ് ലിനുവിനെ കാണാതായത്. വൈകിട്ടും ലിനു മടങ്ങാത്തതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സും സഹപ്രവര്‍ത്തകരും നടത്തിയ തെരച്ചിലിലാണ് രാത്രി എട്ടരയോടെ മൃതദേഹം കണ്ടെത്തിയത്.


ജന്മഭൂമി വാര്‍ത്ത       

മാതൃഭൂമി വാര്‍ത്ത                   

മനോരമ വാര്‍ത്ത

ലിനു രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ മരിച്ചുവെന്ന പ്രചാരണം ഇതിനിടയില്‍ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് ഉണ്ടായി. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇടയിലല്ല മരിച്ചതെന്ന വിധത്തില്‍ ഇടത് പ്രൊഫൈലുകളും രംഗത്തെത്തി. മാതൃഭൂമിയിലും മംഗളത്തിലും ഉള്‍പ്പെടെ വന്ന വാര്‍ത്തകള്‍ ഉദ്ധരിച്ചായിരുന്നു ഇടത് പ്രചാരണം. എന്നാല്‍ മനോരമ വാര്‍ത്ത ഉപയോഗിച്ച് ബിജെപി അണികള്‍ ഇതിനെ പ്രതിരോധിച്ചു.

സോഷ്യല്‍ മീഡിയയില്‍ വിവാദം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇടതുപക്ഷ അനുഭാവമുള്ള പ്രൊഫൈലുകളില്‍ പലതും ലിനുവിന് ആദരാജ്ഞലികളുമായി രംഗത്തെത്തുകയും ചെയ്തു. പക്ഷേ, വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദിന് കിട്ടിയ സ്വീകരണം ലിനുവിന്റെ മരണ വാര്‍ത്തയ്ക്ക് കിട്ടിയില്ലെന്ന ആരോപണം ചില സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യം ഇതോടെ സോഷ്യല്‍ മീഡിയയില്‍ ശക്തമായിട്ടുണ്ട്.

ലിനു അമ്മയ്ക്ക് തുണി എടുക്കാൻ പോയപ്പോഴാണ് മരണപ്പെട്ടത് എന്നു മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മനോരമയാകട്ടെ…

Posted by Lasar Shine on Monday, August 12, 2019