യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്ശിച്ചു
യെമനില് വധശിക്ഷ വിധിക്കപ്പെട്ട് തടവില് കഴിയുന്ന നിമിഷ പ്രിയയെ ഇന്ത്യന് എംബസിയില് നിന്നുള്ള ഉദ്യോഗസ്ഥര് സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം. ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ നിമിഷയുമായി സംസാരിച്ചത്. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. എംബസി ഇടപെടല്‍ ആശ്വാസകരമാണെന്ന് നിമിഷപ്രിയയുടെ കുടുംബം പ്രതികരിച്ചു.
യെമന്‍ സ്വദേശിയായ തലാല്‍ അബ്ദുമഹ്ദി എന്ന യുവാവിന്റെ കൊലയിലാണ് നിമിഷ പ്രിയ അറസ്റ്റിലായത്. മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ നിന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്നു ഇവര്‍. അയാള്‍ തന്റെ പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടിലേക്ക് വിടാതെ പീഡിപ്പിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്കുവേണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി നിമിഷ പറയുന്നു. തലാല്‍ ലക്ഷക്കണക്കിനു രൂപ തന്നില്‍ നിന്ന് തട്ടിയെടുത്തെന്ന ആരോപണവും നിമിഷ ഉന്നയിക്കുന്നുണ്ട്.
2014ലാണ് ക്ലിനിക്ക് തുടങ്ങുന്നതിനായി തലാലിന്റെ സഹായം തേടിയത്. പിന്നീട് താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് വില്‍ക്കുകയും ക്ലിനിക്കിലെ വരുമാനം തട്ടിയെടുക്കുകയും ചെയ്തു. വധശിക്ഷ കാത്ത് കഴിയുന്നവരെ പാര്‍പ്പിക്കുന്ന അല്‍ബെയ്ദ ജയിലിലാണ് നിമിഷ കഴിയുന്നത്.
വധശിക്ഷ നടപ്പാക്കുന്നത് യെമനിലെ ഉന്നത കോടതി ഓഗസ്റ്റില്‍ സ്റ്റേ ചെയ്തിരുന്നു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നുള്ള ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ അനുവദിച്ചത്.