കണ്ണൂരില്‍ വീട്ടില്‍ നിന്ന് കാണാതായ ഒന്നര വയസുള്ള കുഞ്ഞിന്റെ മൃതദേഹം കടലില്‍; കൊലപാതകമെന്ന് ആരോപണം

വീട്ടില് നിന്ന് കാണാതായ ഒന്നര വയസുള്ള കുട്ടിയുടെ മൃതദേഹം കടലില്.
 

കണ്ണൂര്‍: വീട്ടില്‍ നിന്ന് കാണാതായ ഒന്നര വയസുള്ള കുട്ടിയുടെ മൃതദേഹം കടലില്‍. കണ്ണൂര്‍ ജില്ലയിലെ തയ്യിലിലാണ് സംഭവം. കൊടുവള്ളി വീട്ടില്‍ ശരണ്യ, പ്രണവ് ദമ്പതികലുടെ മകന്‍ വിയാന്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കിടത്തിയ കുഞ്ഞിനെ മരിച്ച നിലയില്‍ കടപ്പുറത്തു നിന്നാണ് കണ്ടെത്തിയതെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ശരണ്യയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ ഉറക്കി കിടത്തിയ കുഞ്ഞിനെ രാവിലെ കാണാനില്ലായിരുന്നുവെന്ന് പ്രണവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയത്. മൂന്ന് മണിക്ക് പാല് കൊടുത്ത് കിടത്തിയുറക്കിയ കുട്ടിയെ ആറര മണിയോടെ കാണാതായെന്നാണ് പറയുന്നത്. എന്നാല്‍ അകത്തു നിന്ന് പൂട്ടിയ വീട്ടില്‍ നിന്ന് കുട്ടിയെ കാണാതാകാനുള്ള സാധ്യകളൊന്നും ഇല്ലെന്ന് ശരണ്യയുടെ ബന്ധുക്കള്‍ പറയുന്നു.

ശരണ്യ ഹാളിലും പ്രണവും കുട്ടിയും മുറിയിലുമാണ് കിടന്നിരുന്നതെന്നും നേരം വെളുക്കുന്നതു വരെ മുറിയുടെ വാതില്‍ തുറന്നിരുന്നില്ലെന്നും ശരണ്യയുടെ ബന്ധു പറയുന്നു.