അധ്യാപികയുടെ ദുരൂഹ മരണം; സംശയങ്ങളുമായി ബന്ധുക്കള്‍, വിവരങ്ങള്‍ പുറത്തുവിടാതെ പൊലീസ്

രൂപശ്രീയുടെ സഹപ്രവര്ത്തകനെ സംശയമുണ്ടെന്ന് ഭര്ത്താവും മക്കളും പൊലീസില് നല്കിയ മൊഴിയില് പറയുന്നു.
 

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കാണാതായ അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സംശയങ്ങളുമായി ബന്ധുക്കള്‍. മരിച്ച രൂപശ്രീയുടെ സഹപ്രവര്‍ത്തകനായ അധ്യാപകനെയാണ് വിഷയത്തില്‍ സംശയമെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ ഇയാള്‍ക്ക് മരണവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. വെള്ളം കുടിച്ചാണ് രൂപശ്രീ മരിച്ചതെന്നാണ് പ്രാഥമിക ശരീര പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രൂപശ്രീ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും ബന്ധുക്കള്‍ തള്ളികളഞ്ഞിട്ടുണ്ട്. രൂപശ്രീയുടെ സഹപ്രവര്‍ത്തകനെ സംശയമുണ്ടെന്ന് ഭര്‍ത്താവും മക്കളും പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഈ അധ്യാപകനാണെന്ന് രൂപശ്രീ പറഞ്ഞിട്ടുണ്ടെന്ന് കുടുംബാംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മഞ്ചേശ്വരം എസ്.ഐ. ബാലചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

രൂപശ്രീയെ അവസാനമായി ഫോണില്‍ വിളിച്ചത് കസ്റ്റഡിയിലുള്ള അധ്യാപകനാണെന്നും ഇവര്‍ തമ്മില്‍ നേരത്തേ അടുപ്പമുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 തിയ്യതിയാണ് കാണാതാവുന്നത്. 16-ാം തിയതി രൂപശ്രിയെ കസ്റ്റഡിയിലുള്ള അധ്യാപകനൊപ്പം കണ്ടതായി ചിലര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. രൂപശ്രീയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാളെന്നാണ് വിവരം.