ഊബര്‍ ഈറ്റ്‌സ് ജീവനക്കാരനായ ജവഹിര്‍ കാരാടിനെ മര്‍ദ്ദിച്ച ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഊബര് ഈറ്റ്സ് ജീവനക്കാരനും സാമൂഹ്യപ്രവര്ത്തകനുമായ ജവാഹിര് കാരാടിനെ മര്ദ്ദിച്ച ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള് പിടിച്ചെടുത്തു. ഇടപ്പള്ളി മരോട്ടിച്ചോടിന് സമീപം പ്രവര്ത്തിക്കുന്ന താള് ഹോട്ടലില് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങള് പിടിച്ചെടുത്തത്. തൃക്കാക്കര നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്.
 

കൊച്ചി: ഊബര്‍ ഈറ്റ്‌സ് ജീവനക്കാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ജവാഹിര്‍ കാരാടിനെ മര്‍ദ്ദിച്ച ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഇടപ്പള്ളി മരോട്ടിച്ചോടിന് സമീപം പ്രവര്‍ത്തിക്കുന്ന താള്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. തൃക്കാക്കര നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്.

രാവിലെ ഒമ്പതു മണിയോടെയാണ് ഇവിടെ പരിശോധന നടന്നത്. പാല്‍, ബിരിയാണി റൈസ്, ഇറച്ചി തുടങ്ങിയവ ഇവിടെ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ നഗരസഭാ ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് താള്‍ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് ജവഹിറിനെ മര്‍ദ്ദിച്ചത്. ഇയാള്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓര്‍ഡര്‍ എടുക്കാനായി താള്‍ റസ്റ്റോറന്റിലെത്തിയ ജവഹറിന്റെ മുന്നില്‍ വെച്ച് ഉടമ ഒരു ജിവനക്കാരനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ ‘നാല്‍പത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലില്‍ ഞാന്‍ എന്തും ചെയ്യും’ എന്നായിരുന്നു ഉടമ ജവഹറിനോട് പറഞ്ഞത്. പിന്നീട് മറ്റു ചില ജീവനക്കാരെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജവഹറിന്റെ രണ്ട് ചെവിക്കും തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. കൂടാതെ തലയ്ക്കും കാര്യമായ പരിക്കുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണും ബൈക്കിന്റെ താക്കോലും ഹോട്ടലുടമ ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങിയിട്ടുണ്ട്.

താള്‍ റസ്റ്റോറന്റില്‍ ഇത്തരം അക്രമങ്ങള്‍ നിത്യസംഭവമാണെന്ന് പ്രദേശത്തെ മറ്റു കടയുടമകള്‍ പറയുന്നു. ജവഹറിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന് ഒട്ടേറെ സാക്ഷികളുമുണ്ട്. പ്രളയ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ ചെറുപ്പക്കാരനാണ് ജവഹര്‍. അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നവ മാധ്യമങ്ങളില്‍ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ജസ്റ്റിസ് ഫോര്‍ ജവഹര്‍ എന്ന ഫെയിസ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്.