കരിപ്പൂരിലെ പോലീസ് സല്യൂട്ട്; ആര്‍എസ്എസ് രക്ഷാപ്രവര്‍ത്തകരെയെന്ന് സംഘപരിവാര്‍ പ്രചരണം

വിമാനാപകടത്തില് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയ ആര്എസ്എസ് പ്രവര്ത്തകരെ പോലീസ് സല്യൂട്ട് ചെയ്യുന്നുവെന്നാണ് പ്രചരിപ്പിക്കുന്നത്.
 

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ പോലീസുകാരന്‍ സല്യൂട്ട് ചെയ്ത സംഭവം വളച്ചൊടിച്ച് സംഘപരിവാര്‍ പ്രചരണം. വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് സല്യൂട്ട് ചെയ്യുന്നുവെന്നാണ് പ്രചരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ സംഘപരിവാര്‍ പ്രൊഫൈലുകളിലാണ് ചിത്രം സഹിതം ഈ പ്രചാരണം പ്രത്യക്ഷപ്പെട്ടത്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷം ക്വാറന്റീനില്‍ പ്രവേശിച്ചവരെ മലപ്പുറത്തെ സിവില്‍ പോലീസ് ഓഫീസറായ ഹുസൈന്‍ ആണ് വീട്ടിലെത്തി സല്യൂട്ട് ചെയ്തത്.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ പലയിടങ്ങളിലായി ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. അപകടത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ക്കും പരിക്കേറ്റ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതു കൂടാതെ അപകടമുണ്ടായ കൊണ്ടോട്ടി മേഖല കണ്ടെയിന്‍മെന്റ് സോണും ആയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് തിരക്കില്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാനും സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്.

ഇപ്രകാരം ഒരുമിച്ച് ക്വാറന്റീനില്‍ പ്രവേശിച്ച ചിലരെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയതത്. ഇതിന്റെ ചിത്രങ്ങള്‍ സണ്ണി വെയ്ന്‍, ഹരീഷ് പേരടി തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വൈറലായ സംഭവത്തില്‍ പ്രതികരണവുമായി പോലീസും രംഗത്തെത്തിയിരുന്നു. കരിപ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ ആരും ഇപ്രകാരം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതികരണം. ഔദ്യോഗിക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലല്ല ഉദ്യോഗസ്ഥന്‍ ഇപ്രകാരം ചെയ്തതെന്ന് വ്യക്തമായതോടെ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ്‌നല്‍കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു.