യുഎസ് കോണ്‍ഗ്രസ് യോഗത്തിനിടെ ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട കലാപം അമേരിക്കയ്ക്ക് ലോകത്തിന് മുന്നില്‍ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ജൊ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാനുള്ള സമ്മേളനത്തിനിടെയാണ് ട്രംപ് അനുകൂലികള്‍ ആക്രമണം നടത്തിയത്. ബൈഡന്‍ അധികാരത്തില് എത്തുന്നത് തടയാന് ട്രംപ് നടത്തിയ അവസാന വട്ട ശ്രമങ്ങളാണ് ഈ കലാപത്തിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍. അമേരിക്കയില്‍ നടക്കുന്ന സംഭവങ്ങള്‍ എന്താണെന്ന് വിശദീകരിക്കുകയാണ് ജോസ് ജോസഫ് കൊച്ചുപറമ്പില്‍.
കുറിപ്പ് വായിക്കാം
നവംബറിൽ തിരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണി. കുറേ സംസ്ഥാനങ്ങൾ ബൈഡനും ബാക്കി സംസ്ഥാനങ്ങൾ ട്രമ്പും ജയിച്ചു. ജയിച്ച സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ടുകളും അവർക്ക് കിട്ടി – ബൈഡന് 306, ട്രമ്പിന് 232. അപ്പോ ബൈഡൻ ജയിച്ചോ? ഇല്ല.
ആ ഇലക്ടേർസ് അവനോൻ്റെ സംസ്ഥാനത്ത് യോഗം ചേർന്ന് , തങ്ങളുടെ വോട്ടുകൾ ഇന്നയാൾക്കാണെന്ന് എഴുതി ഒപ്പിട്ട് കവറിലിട്ട് അമേരിക്കൻ പാർലമെൻ്റിൻലേയ്ക്ക് അയച്ചു. പാർലമെൻ്റിൻ്റെ രണ്ട് സഭകളും ഇന്ന് ഒരുമിച്ചിരുന്ന് ഓരോ കവറും പൊട്ടിച്ച് നോക്കി , ഓരോ സംസ്ഥാനത്തിൻ്റെയും വോട്ടുകൾ വായിച്ച് ബോധിച്ച് അംഗീകരിക്കണം എന്നാണ് ചട്ടം.
ബൈഡൻ്റെ സാധൂകരണം തടയാൻ ട്രമ്പ് പ്ലാൻ ചെയ്തിരുന്ന വഴികൾ ഇവയായിരുന്നു:
1. പാർലമെൻ്റിൻ്റെ സഭകൾ ഒരുമിച്ച് ചേരുമ്പോൾ അദ്ധ്യക്ഷനാകുന്ന വൈസ് പ്രസിഡൻ്റ് അപ്പോത്തന്നെ സഭ പിരിച്ചുവിടുക. സിമ്പിൾ.
പക്ഷേ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് അത് ചെയ്തില്ല.
2. ആൽഫബറ്റിക്കൽ ഓർഡറിൽ ഓരോ സംസ്ഥാനത്തിൻ്റെയും കണക്ക് വായിക്കുമ്പോ ട്രമ്പിൻ്റെ ആളുകൾ കടുത്ത മത്സരം നടന്ന 4-5 സംസ്ഥാനങ്ങൾക്ക് ഒബ്ജക്ഷൻ ഉയർത്തുക. ഒബ്ജക്ഷൻ വന്നാൽ പിന്നെ രണ്ട് സഭകളും അത് ചർച്ച ചെയ്ത് വോട്ടിനിടണം. രണ്ടിടത്തും ഒബ്ജക്ഷൻ പാസായാൽ , ആ സംസ്ഥാനത്തെ വോട്ടുകൾ മാറ്റി വെക്കാം.
അങ്ങനെ അരിസോണ എന്ന സംസ്ഥാനത്തെ വോട്ട് വായിച്ചപ്പോൾ ഒബ്ജക്ഷൻ ഉയർന്നു. ചർച്ച തുടങ്ങി.
ആദ്യം സംസാരിച്ച റിപ്പബ്ലിക്കൻ നേതാവ് തന്നെ ട്രമ്പിനെ തള്ളിപ്പറഞ്ഞു. അപ്പോ ആ പ്ലാനും പൊളിയുകയാണെന്ന് ക്ലിയറായി. അതോടെ ഫാൻ ബേസ് ഇളകി. അവരു ഉന്തിത്തള്ളി പാർലമെൻ്റ് ( ക്യാപിറ്റോൾ) കെട്ടിടത്തിനകത്തേക്ക്. ബഹളം. ജഗപൊഗ.
എന്തായാലും, എല്ലാം കഴിഞ്ഞ് അരിസോണയുടെ ഒബ്ജക്ഷൻ വോട്ടിനിട്ടു. രാവിലെ ട്രമ്പിൻ്റെ കൂടെ നിന്നവർ പോലും ഇപ്പുറം വന്നു. ആ ഒബ്ജക്ഷൻ പരാജയപ്പെട്ടു. ഇതുവരെ ട്രമ്പ് ഫാൻസായിരുന്ന പലരും പരസ്യമായി പുള്ളിയെ തള്ളിപ്പറഞ്ഞു.
ഇനി എത്ര സംസ്ഥാനങ്ങളിൽ ഒബജക്ഷൻ ഉണ്ടാകുമെന്ന് അറിയില്ല – ആദ്യ ഒബ്ജക്ഷൻ തന്നെ എട്ട് നിലയിൽ പൊട്ടിയതിനാൽ ഇനിയിപ്പോ പെട്ടെന്ന് കാര്യങ്ങൾ തീരുമാനമായേക്കാം.
അപ്പോ ബൈഡൻ ജയിച്ചോ? ഇത് വരെ ഇല്ല, സ്റ്റിൽ വെയിറ്റിങ്ങ്.