യു. പ്രതിഭ മാധ്യമങ്ങള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശം തള്ളി സിപിഎം; വിശദീകരണം തേടുമെന്ന് ജില്ലാ നേതൃത്വം

കായംകുളം എംഎല്എ യു.പ്രതിഭ മാധ്യമങ്ങള്ക്ക് എതിരെ നടത്തിയ പരാമര്ശങ്ങള് തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം
 

ആലപ്പുഴ: കായംകുളം എംഎല്‍എ യു.പ്രതിഭ മാധ്യമങ്ങള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. പ്രതിഭ നടത്തിയ പരാമര്‍ശങ്ങള്‍ പൊതുപ്രവര്‍ത്തകയ്ക്ക് ചേരാത്തവയാണെന്നും ഇക്കാര്യത്തില്‍ പ്രതിഭയില്‍ നിന്ന് വിശദീകരണം തേടുമെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം. സോഷ്യല്‍ മീഡിയയെ അതിന് ഉപയോഗിക്കരുത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ പാര്‍ട്ടി ഗൗരവമായാണ് കാണുന്നതെന്നും നാസര്‍ വ്യക്തമാക്കി. കൊറോണക്കാലത്ത് എംഎല്‍എ വീട്ടില്‍ അടച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് പ്രതിഭ മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്.

തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നും ഫെയിസ്ബുക്ക് ലൈവില്‍ പ്രതിഭ പറഞ്ഞു. കൊറോണ വൈറസിനേക്കാള്‍ മാരകമായ മനുഷ്യ വൈറസുകള്‍ ഉണ്ടെന്നും പ്രതിഭ പറഞ്ഞിരുന്നു.