ഇന്ത്യന്‍ പരീശീലകനാകാന്‍ സെവാഗും ജയവര്‍ധനയും? പക്ഷേ സര്‍പ്രൈസ് കോച്ച് മറ്റൊരാളാണ്!

പരിശീലക സ്ഥാനത്തേക്ക് വെറ്ററന് താരങ്ങളായ വിരേന്ദ്ര സെവാഗ്, മഹേല ജയവര്ധന, ടോം മൂഡി തുടങ്ങിയവര് അപേക്ഷ നല്കിയിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള്.
 

മുംബൈ: രവിശാസ്ത്രിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പരീശീലകനെ തേടി ടീം ഇന്ത്യ. വിന്‍ഡീസ് പര്യടനത്തോടെ രവിശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി അവസാനിക്കും. പരിശീലക സ്ഥാനത്തേക്ക് വെറ്ററന്‍ താരങ്ങളായ വിരേന്ദ്ര സെവാഗ്, മഹേല ജയവര്‍ധന, ടോം മൂഡി തുടങ്ങിയവര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാകും പുതിയ കോച്ച് എന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ഇതുവരെ സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല.

പരിശീലകരെ കണ്ടെത്തുന്നതിനായി കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്ക്വാദ് എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് ബിസിസിഐ ഇടക്കാല ഭരണസമിതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളെക്കാളും വിദേശ മണ്ണില്‍ മികച്ച പരിചയമുള്ള പരിശീലകരെയാവും പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാവുമ്പോള്‍ വീരുവിനും ജയവര്‍ധനയ്ക്കും സാധ്യതകളുണ്ടാവില്ല.

മുന്‍ ന്യൂസിലാന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസനാണ് അപേക്ഷ നല്‍കിയവരില്‍ ഏറ്റവും സാധ്യതയുള്ള വ്യക്തി. ന്യൂസിലാന്‍ഡ് ദേശീയ ടീമിനെ പരീശിലിപ്പിച്ചത് കൂടാതെ ഐ.പി.എല്ലിലെ പരിചയസമ്പത്തും ഹെസന് മുന്‍തൂക്കം നല്‍കുന്നുണ്ട്. 2015 ലോകകപ്പ് ഫൈനലില്‍ എത്തിയ ന്യൂസിലാന്‍ഡ് ടീമിനെ പരിശീലിപ്പിച്ചത് ഹെസനായിരുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് ഹെസന്‍ ഐപിഎല്ലില്‍ പരീശിലിപ്പിച്ചത്.