പ്രീത ഷാജിയുടെ വീടും പുരയിടവും ലേലം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പ്രീത ഷാജിയുടെ വീടും പുരയിടവും ലേലം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. പ്രീതാ ഷാജിയുടെ ഭര്ത്താവ് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി നടപടി. ലേല നടപടികള് നിയമപരമായി നിലനില്ക്കില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 43 ലക്ഷം രൂപാ വായ്പാ തുകയും പലിശയും ബാങ്കില് തിരികെ അടച്ചാല് പ്രീതാ ഷാജിയുടെ വസ്തുവിന്മേലുള്ള ഉടമസ്ഥാവകാശം തിരികെ ലഭിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇത് കൂടാതെ വീടും സ്ഥലവും ലേലത്തില് വാങ്ങിയ വ്യക്തിക്ക് 1,80,000 രൂപ നല്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ബാങ്കില്‍ തുക തിരിച്ചടക്കാന്‍ ഒരു മാസമാണ് കോടതി കാലാവധി നല്‍കിയിരിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ തുക തിരികെ നല്‍കിയാല്‍ ഉടമസ്ഥാവകാശം ലഭിക്കും. ഈ കേസുമായി ബന്ധപ്പെട്ട് പ്രീതാ ഷാജിക്കെതിരെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രീതാ ഷാജി പ്രതികരിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പ്രീതയ്ക്ക് അനുകൂലമായി വിധിയുണ്ടാകുന്നത്. നേരത്തെ നിരാഹാര സമരമുള്‍പ്പെടെയുള്ള പ്രതിഷേധവുമായി പ്രീത രംഗത്ത് വന്നിരുന്നു.
1994ല്‍ സുഹൃത്തിന് 2 ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്ന പ്രീതയുടെ കുടുംബത്തിന് 2.7 കോടി ബാധ്യതയുണ്ടായി. തുടര്‍ന്ന് ലോണ്‍ അനുവദിച്ച എച്ച.ഡി.എഫ്.സി ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് വരികയായിരുന്നു. 18.5 സെന്റ് വരുന്ന കിടപ്പാടം വെറും 37.5 ലക്ഷം രൂപയ്ക്കാണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ (ഡി.ആര്‍.ടി.) ലേലത്തില്‍ വിറ്റത്. ഇതിനെ ചോദ്യം ചെയ്ത് പ്രീതാ ഷാജിയുടെ ഭര്ത്താവ് നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.