പിരിവിനെച്ചൊല്ലി തൃശൂർ പ്രസ് ക്ലബ്ബിൽ പൊട്ടിത്തെറി; 7 ഫോട്ടാഗ്രാഫർമാരെ പുറത്താക്കി
തൃശൂർ: ഫോട്ടോ ജേണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം കേരള പത്രപ്രവർത്ത യൂണിയന്റെ ജില്ലാക്കമ്മറ്റിയിൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് കാരണമാകുന്നു. യൂണിയന്റെ ഔദ്യോഗിക വിഭാഗവും ഫോട്ടോഗ്രാഫർമാരും രണ്ട് ചേരിയായി തിരിഞ്ഞ് പരസ്പരം വിമർശിക്കുകയാണിപ്പോൾ. ഇതിനിടെ പത്താം തിയതി ചേർന്ന ജില്ലാക്കമ്മറ്റി ഏഴ് ഫോട്ടോഗ്രാഫർമാരെ സംഘടനയിൽ നിന്ന് പുറത്താക്കി. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ.
കെ.യു.ഡബ്ല്യു.ജെ ജില്ലാക്കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് ബദലായി ഫോട്ടോ ജേണലിസ്റ്റ് ഫോറം എന്ന അനൗദ്യോഗിക ഗ്രൂപ്പ് രൂപികരിച്ച് നടത്തുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടപടിയിലേക്ക് എത്തിയിരിക്കുന്നത്. പ്രദർശനത്തിന്റെ പേരിൽ തൃശൂരിലെ വ്യവസായികളിൽ നിന്നും വൻതോതിൽ പിരിവ് നടത്തുന്നതായും ആരോപണങ്ങളുണ്ട്. നഗരത്തിലെ വ്യവസായികളിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഓരോ വർഷവും പിരിക്കുന്നത്.
ഇതിനിടെ മാതൃഭൂമി മാനേജ്‌മെന്റ് ഫോട്ടോ പ്രദർശനത്തിന് അനുകൂലമായ നിലപാടെടുത്തു. പത്രത്തിന് കെ.യു.ഡബ്ല്യു.ജെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു ഇത്. മാതൃഭൂമിയുടെ രണ്ട് ഫോട്ടോഗ്രാഫർമാരോട് നിർബന്ധമായും പ്രദർശനത്തിൽ പങ്കെടുക്കാൻ മാനേജ്‌മെന്റ് നിർദ്ദേശിക്കുകയായിരുന്നു. ഇവർക്കെതിരെ നടപടി ഒഴിവാക്കാൻ ജില്ലാക്കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. നിർവാഹമില്ലാതെ പ്രദർശനത്തിൽ ഫോട്ടോ വെയ്‌ക്കേണ്ടി വന്നവർ എന്നാണ് ഇവരേക്കുറിച്ച് ജില്ലാക്കമ്മറ്റിയുടെ വിലയിരുത്തൽ. ഇവർ ഒഴികെ പ്രദർശനത്തിൽ പങ്കെടുത്ത ഏഴ് ഫോട്ടോഗ്രാഫർമാരാണ് ഇപ്പോൾ പുറത്താക്കപ്പെട്ടിരിക്കുന്നത്.
പത്രപ്രവർത്തക യൂണിയൻ ജില്ലാക്കമ്മറ്റിയുടെ പുറത്താക്കൽ നടപടി വിശദീകരിക്കുന്ന കത്ത് ചുവടെ ചേർക്കുന്നു.