സഞ്ജീവ് ഭട്ടിന് നീതിയാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് ക്യാംപെയ്ന്‍

I SUPPORT SANJIV BHATT'#FreeSanjivBhatt #EnoughisEnough #JusticeForSanjivBhatt എന്നാണ് ക്യാംപെയ്ന് മുദ്രാവാക്യം.
 

കൊച്ചി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന് നീതിയാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് ക്യാംപെയ്ന്‍. ‘I SUPPORT SANJIV BHATT’#FreeSanjivBhatt #EnoughisEnough #JusticeForSanjivBhatt എന്നാണ് ക്യാംപെയ്ന്‍ മുദ്രാവാക്യം. 22 വര്‍ഷം പഴക്കമുള്ള കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത ശേഷം 30 വര്‍ഷം പഴക്കമുള്ള കേസില്‍ ശിക്ഷിക്കപ്പെട്ട് പാലന്‍പൂര്‍ ജയിലിലാണ് സഞ്ജീവ് ഭട്ട് ഇപ്പോള്‍ കഴിയുന്നത്.

കെട്ടിച്ചമച്ച കേസില്‍ റിമാന്‍ഡിലായ ഭട്ടിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ നടക്കുന്ന ക്യാംപെയ്ന്‍. ഗുജറാത്ത് കലാപക്കേസില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതാണ് ഭട്ടിനെതിരെയുണ്ടായ പ്രതികാര നടപടികള്‍ക്ക് കാരണമെന്ന് പ്രതിഷേധകര്‍ പറയുന്നു. 2018 സെപ്റ്റംബര്‍ 5ന് അറസ്റ്റിലായ ഭട്ട് അതിന് ശേഷം പുറംലോകം കണ്ടിട്ടില്ല. സെഷന്‍സ് കോടതിയില്‍ നിന്ന് ജാമ്യം നിഷേധിക്കപ്പെട്ട ഭട്ടിന് ഹൈക്കോടതിയില്‍ ശരിയായ വിചാരണ പോലും ലഭിച്ചിട്ടില്ലെന്നും ജസ്റ്റിസ് ഫോര്‍ സഞ്ജീവ് ഭട്ട് ആരംഭിച്ച പരാതിയില്‍ വിശദീകരിക്കുന്നു.

 

ജയിലില്‍ കഴിയുന്ന ഭട്ടിന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ മകള്‍ ആകാഷി ഭട്ട് നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹം തടവില്‍ കഴിയുന്ന പാലന്‍പൂര്‍ ജയിലിലെ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റി കുപ്രസിദ്ധരായവരെ പകരം നിയമിച്ചിരിക്കുകയാണെന്ന് ആകാഷി പറഞ്ഞു. ഏതാണ്ട് ഒരു ലക്ഷത്തിലധികം പേരാണ് ഇപ്പോള്‍ ഹാഷ്ടാഗ് ക്യാംപെയ്‌നില്‍ പങ്കെടുക്കുന്നത്.