പ്രേമം ചോർന്നത് സെൻസർ ബോർഡിൽ നിന്ന്: പ്രിയദർശൻ

പ്രേമം സിനിമയുടെ പ്രിന്റ് ചോർന്നത് സെൻസർ ബോർഡ് ഓഫീസിൽ നിന്നാണെന്ന് സംവിധായകൻ പ്രിയദർശൻ. ഇക്കാര്യം താൻ ബോർഡ് ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തി. തിരുവനന്തപുരത്ത് നേരിട്ട് വന്ന് അന്വേഷണം നടത്താമെന്ന് ബോർഡ് ചെയർമാൻ പഹ്ലജ് നിഹലാനി ഉറപ്പ് നൽകി.
 | 

പ്രേമം ചോർന്നത് സെൻസർ ബോർഡിൽ നിന്ന്: പ്രിയദർശൻ

കൊച്ചി: പ്രേമം സിനിമയുടെ പ്രിന്റ് ചോർന്നത് സെൻസർ ബോർഡ് ഓഫീസിൽ നിന്നാണെന്ന് സംവിധായകൻ പ്രിയദർശൻ. ഇക്കാര്യം താൻ ബോർഡ് ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തി. തിരുവനന്തപുരത്ത് നേരിട്ട് വന്ന് അന്വേഷണം നടത്താമെന്ന് ബോർഡ് ചെയർമാൻ പഹ്ലജ് നിഹലാനി ഉറപ്പ് നൽകി. പകർപ്പിൽ സെൻസർ കോപ്പിയെന്നുള്ളതു കൊണ്ടാണു സെൻസർ ബോർഡ് അന്വേഷിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു.

വ്യാജ സിഡി കാണുമ്പോൾ അതിൽ സെൻസർ എന്ന വാട്ടർമാർക്ക് തെളിഞ്ഞുവരുന്നതു കാണാം. മിക്‌സിങ്ങിനു നൽകിയ പ്രിന്റായിരുന്നു ചോർന്നതെങ്കിൽ അതിൽ മിക്‌സിങ് എന്നു കാണുമായിരുന്നു. ഡബ്ബിങ് സമയത്തു ചോർന്നതായിരുന്നുവെങ്കിൽ ഡബ്ബിങ് എന്ന വാട്ടർമാർക്ക് തെളിഞ്ഞുവരും. സെൻസർ ബോർഡ് ഓഫിസിൽ നിന്നു പടം ചോർന്നതു ഗുരുതര സംഭവമാണ്. ഇതിനെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ കോടികൾ മുടക്കിയെടുക്കുന്ന സിനിമകൾ പുറത്ത് ആർക്കെങ്കിലും മറിച്ചുവിൽക്കുന്ന സാഹചര്യം നാളെ ഉണ്ടാകും. സിനിമാരംഗത്തെ പലരും വാസ്തവം അറിയാതെയാണു തന്നെ കുറ്റപ്പെടുത്തുന്നതെന്നും പ്രിയൻ പറഞ്ഞു.

പ്രേമം വ്യാജ പ്രിന്റ് പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിയദർശനെയും ബി. ഉണ്ണികൃഷ്ണനെയും ചോദ്യം ചെയ്യണമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ ഇന്നലെ പറഞ്ഞിരുന്നു.