താനൊരിക്കലും അങ്ങനെ ചെയ്യില്ല; ആരോപണം തള്ളി മുകേഷ്

മീ ടൂ ക്യാംപെയിനിന്റെ ഭാഗമായി തനിക്കെതിരെ ഉയര്ന്ന ആരോപണം തള്ളി മുകേഷ്. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങളാണ് മുകേഷ് തള്ളിയത്. താന് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ടെസ് എന്ന യുവതിയെ തനിക്ക് അറിയില്ലെന്നും മുകേഷ് വ്യക്തമാക്കി. ടെസിനെ പിന്തുണച്ചുവെന്ന് പറയുന്ന ഡെറക് ഒബ്രിയാന് തന്റെ സുഹൃത്താണെന്നും കൊച്ചിയില് വെച്ച് ഡിസ്കവറി ചാനലിനു വേണ്ടി പ്രോഗ്രാം ചെയ്തപ്പോള് അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്നും മുകേഷ് പറഞ്ഞു.
 | 

താനൊരിക്കലും അങ്ങനെ ചെയ്യില്ല; ആരോപണം തള്ളി മുകേഷ്

തിരുവനന്തപുരം: മീ ടൂ ക്യാംപെയിനിന്റെ ഭാഗമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണം തള്ളി മുകേഷ്. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങളാണ് മുകേഷ് തള്ളിയത്. താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും ടെസ് എന്ന യുവതിയെ തനിക്ക് അറിയില്ലെന്നും മുകേഷ് വ്യക്തമാക്കി. ടെസിനെ പിന്തുണച്ചുവെന്ന് പറയുന്ന ഡെറക് ഒബ്രിയാന്‍ തന്റെ സുഹൃത്താണെന്നും കൊച്ചിയില്‍ വെച്ച് ഡിസ്‌കവറി ചാനലിനു വേണ്ടി പ്രോഗ്രാം ചെയ്തപ്പോള്‍ അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്നും മുകേഷ് പറഞ്ഞു.

‘ ഞാന്‍ ഒരു കലാകുടുംബത്തില്‍നിന്ന് വന്ന ഒരാളാണ്. എന്റെ ഭാര്യ, അമ്മ, സഹോദരി എല്ലാവരും കലാരംഗത്തും സജീവപ്രവര്‍ത്തകരാണ്. അതുകൊണ്ടു തന്നെ മീ ടൂ ക്യാമ്പയിനിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരാളാണ് ഞാന്‍. എല്ലാ പെണ്‍കുട്ടികളും അതുമായി മുന്‍പോട്ട് പോകണം എന്നാണ് ആഗ്രഹം. പത്തൊന്‍പത് കൊല്ലം മുന്‍പ് കോടീശ്വരന്‍ എന്ന പരിപാടിക്കിടെ ഞാന്‍ ശല്യപ്പെടുത്തിയെന്നാണ് ആരോപണം. അങ്ങനെയൊരു സംഭവം എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല.

ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ലേ മെറിഡിയന്‍ ഹോട്ടലില്‍ തന്നെയാണ് ഞാന്‍ താമസിച്ചത്. ഞാന്‍ ആദ്യമായിട്ടാണ് അവിടെ താമസിച്ചത്. ക്രൂവിന് റൂം എടുത്തു നല്‍കിയ കാര്യം പോലും എനിക്കറിയില്ല. അവരെ അവിടെ വച്ചു കണ്ടതായി പോലും എനിക്ക് ഓര്‍മയില്ല. ഫോണില്‍ വിളിച്ചു ശല്യം ചെയ്തുവെന്നാണ് ആരോപണം. അത് ഞാന്‍ അല്ല. എന്തെങ്കിലും തെറ്റിദ്ധാരണ സംഭവിച്ചതായിരിക്കും.

ഡെറിക് ഒബ്രിയാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവുമൊക്കെയാണ്. ഞാന്‍ ഒരു ടിവി പ്രോഗ്രാം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹമാണ് സംവിധാനം ചെയ്തത്. പത്ത് കൊല്ലം മുന്‍പും ഡെറിക് ഒബ്രിയാന്‍ എന്നെ വിളിച്ചിരുന്നു. കൊച്ചിയില്‍ വച്ച് ഡിസ്‌കവറിക്ക് വേണ്ടി ഒരു പ്രോഗ്രാം ചെയ്യുകയായിരുന്നു അദ്ദേഹമപ്പോള്‍.

അന്ന് ഞാന്‍ അദ്ദേഹത്തെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തതാണ്. കേരളത്തില്‍ അദ്ദേഹത്തിന്റെ ഏക സുഹൃത്ത് ഞാനാണെന്ന് എന്നോട് പറയുകയും ചെയ്തു. ഞാന്‍ തെറ്റുകാരനാണെങ്കില്‍ അദ്ദേഹം എന്നെ പിന്നീട് വിളിക്കുമോയെന്നും മുകേഷ് ചോദിച്ചു.

19 വര്‍ഷം മുന്‍പ് കോടീശ്വരന്‍ എന്ന പരിപാടി നടക്കുന്ന സമയത്ത് ഹോട്ടലില്‍ വെച്ച് മുകേഷ് തന്നെ നിരവധി തവണ റൂമിലേക്ക് വിളിപ്പിച്ചുവെന്നാണ് ടെസ്സ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് തന്റെ ബോസ് ഇടപെട്ടാണ് അവിടെ നിന്നും മാറ്റിയതെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചു. മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും ടെസ്സ് പറയുന്നു.