വിനയന്റെ വിലക്ക് നീക്കിയതിന് എതിരെ ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

സംവിധായകന് വിനയന്റെ വിലക്ക് നീക്കിയതിന് എതിരെ ഫെഫ്ക നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി.
 | 
വിനയന്റെ വിലക്ക് നീക്കിയതിന് എതിരെ ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയതിന് എതിരെ ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഫെഫ്ക, ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയത്. വിനയന്റെ വിലക്ക് നീക്കുകയും ഫെഫ്കയ്ക്ക് പിഴ ചുമത്തുകയും ചെയ്ത കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ വിധിക്കെതിരെയായിരുന്നു ഹര്‍ജി.

ഹര്‍ജി തള്ളിയതിന് പുറമേ ചുമത്തിയ പിഴ ഒടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫെഫ്ക വിലക്കേര്‍പ്പെടുത്തിയതിന് എതിരെ വിനയന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെയാണ് ആദ്യമായി സമീപിച്ചത്. ഈ കേസില്‍ വിനയന് അനുകൂലമായി 2017ല്‍ കമ്മീഷന്‍ വിധി പുറപ്പെടുവിച്ചു. താരസംഘടന അമ്മയ്ക്ക് 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയുമാണ് കമ്മീഷന്‍ പിഴയിട്ടത്.

2020ല്‍ ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഈ വിധി ശരിവെക്കുകയായിരുന്നു. ഫെഫ്ക ട്രേഡ് യൂണിയന്‍ ആയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ട്രൈബ്യൂണല്‍ ഉത്തരവ് നിലനില്‍ക്കില്ലെന്നുമാണ് ഫെഫ്ക കോടതിയില്‍ വാദിച്ചത്.