ഫോണില്‍ അശ്ലീലം പറഞ്ഞ കേസില്‍ വിനായകന് ജാമ്യം

ദളിത് ആക്ടിവിസ്റ്റും അധ്യാപികയുമായ യുവതിയെ ഫോണില് അശ്ലീലം പറഞ്ഞുവെന്ന കേസില് നടന് വിനായകന് ജാമ്യം.
 | 
ഫോണില്‍ അശ്ലീലം പറഞ്ഞ കേസില്‍ വിനായകന് ജാമ്യം

കല്‍പറ്റ: ദളിത് ആക്ടിവിസ്റ്റും അധ്യാപികയുമായ യുവതിയെ ഫോണില്‍ അശ്ലീലം പറഞ്ഞുവെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം. കല്‍പറ്റ പോലീസ് സ്റ്റേഷനില്‍ വിനായകന്‍ ഇന്നു രാവിലെ ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. അഭിഭാഷകനും ജാമ്യക്കാര്‍ക്കുമൊപ്പമാണ് വിനായകന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. കേസില്‍ പോലീസ് വിനായകന്റെ മൊഴി രേഖപ്പെടുത്തി.

കോട്ടയം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ ഏപ്രില്‍ 18ന് കല്‍പറ്റയില്‍ വെച്ച് വിനായകനെ ഒരു പരിപാടിക്ക് ക്ഷണിക്കാനായി ഫോണില്‍ വിളിച്ചപ്പോള്‍ അശ്ലീലം പറഞ്ഞുവെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പോലീസിന് നല്‍കിയിരുന്നു. കേസില്‍ വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് സൂചന നല്‍കിയിരുന്നു.

അപമര്യാദയായി ഒരാള്‍ സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ഈ വിഷയത്തില്‍ വിനായകന്‍ നേരത്തേ പ്രതികരിച്ചത്. തന്നെ ഒരു പുരുഷനാണ് ആദ്യം വിളിച്ചതെന്നും അയാളുമായുണ്ടായ വാക്കുതര്‍ക്കത്തിനു ശേഷമാണ് യുവതി വിളിച്ചതെന്നും വിനായകന്‍ വിശദീകരിച്ചിരുന്നു.