ധനുഷ് മകനാണെന്ന വാദവുമായി ദമ്പതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
ചെന്നെ: ധനുഷ് മകനാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ച വൃദ്ധദമ്പതികളുടെ ഹര്ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. ഇവര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് ഡിഎന്എ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ധനുഷ് കോടതിയെ അറിയിച്ചിരുന്നു. മാസങ്ങള് നീണ്ട നടപടികള്ക്ക് ശേഷമാണ് ദമ്പതികളുടെ ഹര്ജി കോടതി തള്ളിയത്. തനിക്കൊന്നും ഒളിക്കാനില്ലെന്നും പക്ഷേ ഡിഎന്എ പരിശോധനയ്ക്ക് വിധേയനാകില്ലെന്നുമായിരുന്നു ധനുഷ് കോടതിയെ അറിയിച്ചത്.
ദമ്പതികളുടെ വാദം അടിസ്ഥാനരഹിതമാണെന്നും അതിനാല്‍ കേസ് തള്ളണമെന്നും ധനുഷ് കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത്തരം കേസുകളില്‍ ഡിഎന്‍എ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി തന്നെ ഒന്നിലധികം കേസുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ധനുഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാമകൃഷ്ണന്‍ വീരരാഘവന്‍ വാദിച്ചു.
മധുര ജില്ലയിലെ മാലംപട്ടയിലുള്ള കതിരേശന്‍, മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ ഇളയമകനാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചത്. ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. 1985 നവംബര്‍ ഏഴിന് ജനിച്ച മൂന്നാമത്തെ മകനായ ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയതാണെന്നുമാണ് ദമ്പതികളുടെ വാദം. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.