ബാങ്കിലേക്ക് 125 അടി നീളത്തിൽ തുരങ്കം കുഴിച്ച് വൻ കവർച്ച
ചണ്ഡിഗഢ്: ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിൽ 125 അടി നീളത്തിൽ തുരങ്കമുണ്ടാക്കി ബാങ്ക് കൊള്ളയടിച്ചു. ഹരിയാനയിലെ ഗൊഹാനയിലെ പഞ്ചാബ് നാഷണൽ ബാങ്കാണ് കഴിഞ്ഞ ദിവസം കൊള്ളയടിക്കപ്പെട്ടത്. ബാങ്കിന്റെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച 40 ലക്ഷം രൂപയും ലോക്കറുകളിലെ സ്വർണവും മോഷ്ടാക്കൾ കൊണ്ട് പോയി. എത്രകിലോ സ്വർണം നഷ്ടപ്പെട്ടുവെന്ന് കണക്കാക്കി വരുന്നതേയുള്ളു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ബാങ്ക് അധികൃതർ കണക്കാക്കുന്നത്. ബാങ്കിലെ 360 ലോക്കറുകളിൽ 90 എണ്ണം തുറന്നാണ് പണവും സ്വർണ്ണവും മോഷ്ടിച്ചത്.
ഗൊഹാന പഴയ ബസ് സ്റ്റാൻഡിന് സമീപത്താണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ബാങ്കിന് സമീപത്തുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നാണ് മോഷ്ടാക്കൾ തുരങ്കം നിർമ്മിച്ചത്. റോഡിന് കുറകെ 2.5 അടി വീതിയിലായിരുന്നു തുരങ്കം. കെട്ടിടത്തിൽ നിന്നുള്ള തുരങ്കം അവസാനിക്കുന്നത് ബാങ്കിന്റെ സ്‌ട്രോംഗ് റൂമിലായിരുന്നു. തുരങ്കം നിർമ്മിക്കുന്ന കാര്യം പുറത്ത് അറിയാതിരിക്കാൻ കെട്ടിടത്തിന്റെ ജനാലകൾ കാർഡ്‌ബോർഡ് കൊണ്ട് മറച്ചിരുന്നു. സ്‌ട്രോംഗ് റൂമിൽ നിരീക്ഷണ ക്യാമറകൾ ഇല്ലാതിരുന്നതും മോഷ്ടാക്കൾക്ക് സഹായകമായി.
ഞായറാഴ്ച അവധി ദിവസമായതിനാൽ ബാങ്ക് പ്രവർത്തിക്കില്ലെന്ന് മനസിലാക്കി മോഷ്ടാക്കൾ ശനിയാഴ്ച രാത്രിയിലാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് പോലീസിന്റ നിഗമനം. ബാങ്കിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.