‘ഭോപ്പാലിലെ കൊലയാളി’ വാറൺ ആൻഡേഴ്സൺ അന്തരിച്ചു
വാഷിങ്ടൺ:യൂണിയൻ കാർബൈഡ് കമ്പനിയുടെ മുൻ മേധാവി വാറൺ ആൻഡേഴ്സൺ(92) അന്തരിച്ചു. ഫ്ളോറിഡയിൽ സ്വകാര്യ നേഴ്‌സിങ്ങ് ഹോമിൽ വച്ച് സെപ്തംബർ 29-നായിരുന്നു അന്ത്യം. വാർദ്ധക്യ കാല അസുഖങ്ങളെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. മരണ വിവരം ബന്ധുക്കൾ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. രേഖകളിൽ നിന്നാണ് മരണവിവരം പുറംലോകം അറിഞ്ഞതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1984ൽ ഭോപ്പാലിൽ വാതക ദുരന്തം ഉണ്ടാകുമ്പോൾ വാറൺ ആൻഡേഴ്സണായിരുന്നു കമ്പനി മേധാവി.
നാലായിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തെ തുടർന്ന് അറസ്റ്റിലായ ആൻഡേഴ്‌സൺ ജാമ്യം ലഭിച്ചതിനെ തുടർന്ന് രാജ്യം വിട്ടിരുന്നു. 1988 നവംബറിൽ രാജ്യം വിട്ട ആൻഡേഴ്‌സനെ ഇതുവരെ ഇന്ത്യയ്ക്കു കിട്ടിയിരുന്നില്ല. പിന്നീട് 1992-ൽ കോടതി ആൻഡേഴ്‌സണെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
1921-ൽ ബ്രൂക്‌ലിനിലായിരുന്നു ആൻഡേഴ്‌സന്റെ ജനനം. രസതന്ത്രത്തിൽ ബിരുദം നേടിയ ആൻഡേഴ്‌സൺ നാവിക സേനയിലും യുദ്ധപൈലറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.