യു.കെയിൽ കനത്ത മഞ്ഞ് വീഴ്ച; വിമാന സർവ്വീസുകൾ റദ്ദാക്കി
ലണ്ടൻ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യു.കെയിൽ കനത്ത മഞ്ഞ് വീഴ്ചയാണ് റിപ്പോർട്ട് ചെയ്യുന്നത്. മഞ്ഞ് വീഴ്ചയെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടപ്പോൾ നൂറ് കണക്കിന് ഡ്രൈവർമാർ തങ്ങളുടെ കാറുകൾ വഴിയിൽ ഉപേക്ഷിച്ച് പോകാൻ നിർബന്ധിതരായി. പ്രിൻസ് വെയിൽ റോഡിന് ഇരുവശവും പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മുകൾവശം മഞ്ഞ് പുതച്ച കാഴ്ചയായിരുന്നു.
നിലവിൽ മൈനസ് പത്ത് ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ കാലാവസ്ഥ. ഇനിയും തണുപ്പ് കൂടാൻ ഇടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 2012 ലെ ശൈത്യകാലത്തിന് തുല്യമാണിതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നത്. അതിശൈത്യം മൂലം നിരവധി ആളുകളാണ് അന്ന് മരിച്ചത്.
ശക്തമായ മഞ്ഞ് വീഴ്ചയെ തുടർന്ന് ലിവർപൂൾ ജോൺ ലെനൻ വിമാനത്താവളവും യോക്‌ഷെയറിലെ ലീഡ്‌സ് ബ്രാഡ്‌ഫോർഡ് അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടു. പല വിമാനങ്ങളും റദ്ദാക്കി. വീട്ടിലേയ്ക്ക് പോകാനാകാതെ പലരും വഴിയിൽ കുടുങ്ങി കിടക്കുകയാണ്. ഷെഫീൽഡിൽ നിന്നും ലണ്ടനിലേയ്ക്കുള്ള ബസിലെ യാത്രക്കാർ സൗത്ത് യോക്‌ഷെയറിനടുത്തുള്ള പള്ളിയിൽ അഭയം തേടിയതായി ഡെയിലി മെയിൽ റിപ്പോർട്ടിൽ പറയുന്നു. സമീപത്തുള്ള വീടുകളിലെ ആളുകൾ ചായ നൽകി. തുടർന്ന് പള്ളി തുറന്ന് തങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചതായി ബസിലെ യാത്രക്കാരനായ ക്ലോയി മെക്കിന്തോഷ് പറഞ്ഞു.
ചിത്രങ്ങൾ കാണാം.