സൗദി അറബിയുടെ പരുന്തിന് 35 ലക്ഷം രൂപ
റിയാദ്: സൗദി അറേബ്യയിലെ പരുന്ത് പ്രണയം പ്രശസ്തമാണ്. ചിലപ്പോഴെങ്കിലും അത് ലക്ഷങ്ങളുടെയും കോടികളുടെയും കളിയാകുന്നു. വ്യത്യസ്ത ഇനങ്ങൾക്കും അപൂർവ ഭംഗിയുള്ളവയ്ക്കുമാണ് അറബികൾ പണം വാരിയെറിയുക. പണ്ട് തൊട്ടെ വേട്ടയ്ക്കും വിനോദത്തിനും അറബികൾ പരുന്തകളെ വളർത്താറുണ്ട്.
കഴിഞ്ഞ ദിവസം സൗദി പൗരനായ അബ്ദുള്ള ബിൻ ഫരജ്ജിന് ഒരു അപൂർവയിനം പരുന്തിനെ കിട്ടി. ഒരു രാവും പകലും പിന്നലെ കൂടിയ ശേഷമാണ് അബ്ദുള്ളയ്ക്ക് അതിനെ പിടികൂടാനായത്. തവിട്ട് നിറവും ചാരനിറവും ഇടകലർന്ന തൂവലുകളായിരുന്നു ഇതിന്റെ ഭാഗം കൂട്ടിയത്. പരുന്തിന് 17.5 ഇഞ്ച് നീളവുമുണ്ടായിരുന്നു. ഇത്ര വലുപ്പമുള്ള പരുന്തുകൾ അപൂർവമാണെന്നാണ് അയാൾ അവകാശപ്പെടുന്നത്. ഇതിനെ ഒരു പരുന്ത് സ്‌നേഹിക്ക് അബ്ദുള്ള വിറ്റത് 2,10,000 സൗദി റിയാലിനാണ്( ഏകദേശം 35 ലക്ഷം രൂപ).
കഴിഞ്ഞ 30 വർഷമായി വ്യത്യസ്തയിനം പരുന്തുകളെ താൻ പിടികൂടാറുണ്ടെന്നും എന്നാൽ ഇതുവരെ വിറ്റതിൽ ഏറ്റവും വില ലഭിച്ചത് ഇതിനാണെന്നും അയാൾ പറഞ്ഞു. തന്റെ പിതാവാണ് പരുന്തിനെ പിടിക്കാൻ പഠിപ്പിച്ചതെന്നും 15-ാം വയസിലാണ് ആദ്യമായി പരുന്തിനെ പിടിച്ചതെന്നും അബ്ദുള്ള പറഞ്ഞു.