ഇന്ത്യൻ സൂപ്പർ ലീഗ് താരലേലം: മലയാളി താരം അനസ് എടത്തൊടികക്ക് 41 ലക്ഷം

ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിന്റെ താരലേലം മുംബൈയിൽ ആരംഭിച്ചു. ഇന്ത്യൻ നായകൻ സുനിൽ ചേത്രി ഉൾപ്പെടെ പത്ത് കളിക്കാരാണ് ലേലപ്പട്ടികയിലുള്ളത്. രാവിലെ ഒൻപതു മണിയോടെയാണ് ലേല നടപടികൾ ആരംഭിച്ചത്.
 | 
ഇന്ത്യൻ സൂപ്പർ ലീഗ് താരലേലം: മലയാളി താരം അനസ് എടത്തൊടികക്ക് 41 ലക്ഷം

 
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിന്റെ താരലേലം മുംബൈയിൽ ആരംഭിച്ചു. ഇന്ത്യൻ നായകൻ സുനിൽ ചേത്രി ഉൾപ്പെടെ പത്ത് കളിക്കാരാണ് ലേലപ്പട്ടികയിലുള്ളത്. രാവിലെ ഒൻപതു മണിയോടെയാണ് ലേല നടപടികൾ ആരംഭിച്ചത്.

ലേലത്തിന്റെ തുടക്കത്തിൽ ജാക്കി ചാന്ദ് സിങ്ങിനെ 45 ലക്ഷം രൂപയ്ക്ക് പുണെ എഫ്.സി സ്വന്തമാക്കി. 39 ലക്ഷം രൂപയ്ക്കാണ് തോയി സിങിനെ ചെന്നൈയിൻ സ്വന്തമാക്കിയത്. മലയാളി താരമായ അനസ് എടത്തൊടികയെ 41 ലക്ഷം രൂപയ്ക്ക് ഡൽഹി ഡൈനാമോസും സ്വന്തമാക്കി. ലേല നടപടികൾ പുരോഗമിക്കുകയാണ്.

ഡ്രാഫ്റ്റ് പട്ടികയിൽ 114 കളിക്കാരുണ്ട്. ഇതിൽനിന്ന് 40 കളിക്കാരെയാണ് ക്ലബ്ബുകൾക്ക് സ്വന്തമാക്കാൻ കഴിയുന്നത്. ലീഗിലെ എട്ട് ഫ്രാഞ്ചൈസികളും ലേലത്തിലും ഡ്രാഫ്റ്റിലും പങ്കെടുക്കും. ആദ്യ ഐ.എസ്.എൽ സീസണിൽ ഡ്രാഫ്റ്റ് ഉണ്ടായിരുന്നുവെങ്കിലും ലേലം ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്. 80 ലക്ഷം രൂപ വിലയുള്ള സുനിൽ ഛേത്രിയാണ് ലേലത്തിലെ പ്രധാന ആകർഷണം.

21 കോടി രൂപയാണ് എട്ട് ഫ്രാഞ്ചൈസികൾക്കും കളിക്കാരെ വാങ്ങുന്നതിന് അനുവദനീയമായ തുക. ഇതിൽ 15.50 കോടി രൂപ വിദേശ കളിക്കാരെ വാങ്ങുന്നതിനും അഞ്ചരക്കോടി ആഭ്യന്തര കളിക്കാർക്കുമാണ്. 13 ആഭ്യന്തര കളിക്കാരെ ഓരോ ഫ്രാഞ്ചൈസികളും നിർബന്ധമായും ടീമിലെടുക്കണം. ഇതിൽ രണ്ടുപേർ 23 വയസ്സിൽ താഴെയുള്ളവരും ആയിരിക്കണം. രണ്ട് ഇന്ത്യൻ ഗോൾ കീപ്പർമാരും ടീമിൽ വേണം.

ടീമുകൾക്ക് ചുരുങ്ങിയത് 22 കളിക്കാരെ ടീമിലെടുക്കാം. ഇത് 26 വരെയാക്കി ഉയർത്താം. നാല് കളിക്കാരെ അഡീഷണൽ പ്ലയേഴ്‌സ് ക്വാട്ടയിലാണ് ഉൾപ്പെടുത്തുന്നത്. ലേലത്തിൽ എടുക്കുന്ന കളിക്കാർ ഈ ക്വാട്ടയിലാണ് ഉൾപ്പെടുന്നത്. ഒരു മാർക്കീ താരം അടക്കം ഒമ്പത് വിദേശകളിക്കാരാണ് ടീമിൽ വേണ്ടത്. അഡീഷണൽ കളിക്കാരുടെ ക്വാട്ടയിൽ രണ്ട് അന്താരാഷ്ട്ര കളിക്കാർ വേണമെന്നാണ് ചട്ടം. ലേലത്തിൽ വാങ്ങുന്ന കളിക്കാരുടെ തുക വിദേശ കളിക്കാർക്കായുള്ള ഫണ്ടിലേക്കാണ് വകയിരുത്തുന്നത്. ഡ്രാഫ്റ്റിൽനിന്ന് വാങ്ങുന്ന കളിക്കാരുടെ തുക ആഭ്യന്തരഫണ്ടിലും ഉൾപ്പെടുത്തും.