എൽവിസ് പ്രിസ്‌ലിയുടെ മരണ കാരണം അമിത മദ്യപാനം; കഴിച്ചിരുന്നത് ദിവസം ഒരു ലിറ്റർ

പണവും പ്രശസ്തിയും എന്നും പ്രശസ്തരെ മദ്യപാനത്തിലേയ്ക്കും മയക്കു മരുന്നിലേയ്ക്കുമാണ് നയിക്കുന്നത്. മദ്യത്തിനും മയക്ക് മരുന്നിനും അടിമകളായി ജീവിതം ഹോമിച്ച നിരവധി സംഗീതജ്ഞരാണ് പോപ്പ് ലോകത്തുള്ളത്. റോക്ക് ആന്റ് റോളിലെ പ്രധാന താരമായിരുന്ന കിങ് ഓഫ് റോക്ക് എൽവിസ് പ്രിസ്‌ലിയുടെ മരണ കാരണം അദ്ദേഹത്തിന്റെ അനാരോഗ്യകരമായ ഭക്ഷണക്രമവും മദ്യപാനവുമായിരുന്നെന്ന് വെളിപ്പെടുത്തലുമായി ഡോക്ടർമാർ.
അമേരിക്കൻ ചാനലായ ചാനൽ 4 സംപ്രേഷണം ചെയ്യുന്ന ഓട്ടോപ്‌സി: ദ ലാസ്റ്റ് ഹവേഴ്‌സ് ഓഫ് എൽവിസ് എന്ന പരിപാടിയിലാണ് ഈ വെളിപ്പെടുത്തൽ. അമിത മദ്യപാനത്തിന് അടിമയായിരുന്ന പ്രിസ്‌ലി ദിവസവും ഒരു ലിറ്ററിൽ അധികം മദ്യം അകത്താക്കുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഹൃദയത്തിലും കരളിനും ഒരു സാധാരണ മനുഷ്യന്റേതിനേക്കാൾ രണ്ടിരട്ടി വലിപ്പമുണ്ടായിരുന്നെന്നും ചാനലിലെ പരിപാടിയിൽ പറയുന്നു. മരണ സമയത്ത് ഏകദേശം 100 കിലോഗ്രാം ഭാരമുണ്ടായിരുന്നു എൽവിസ് പ്രിസ്‌ലിക്ക്. 1977-ൽ തന്റെ 42 വയസിലാണ് പ്രിസ്‌ലി അന്തരിച്ചത്.
അമേരിക്കൻ റോക്ക് സംഗീതത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള സംംഗീതജ്ഞനും നടനുമാണ് പ്രിസ്‌ലി. 14 തവണ ഗ്രാമി പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രിസ്‌ലിക്ക് മൂന്നു തവണ ഗ്രാമി ലഭിച്ചു. ഗാനങ്ങളുടെ വിൽപനയുടെ കാര്യത്തിലും ടെലിവിഷൻ പരിപാടികളുടെ റേറ്റിങ്ങുകളുടെ കാര്യത്തിലുമെല്ലാം ജീവിതത്തിലുടനീളം റെക്കോർഡുകൾ സൃഷ്ടിച്ച പ്രിസ്‌ലിയുടെ പാട്ടുകളുടെ നൂറു കോടി കോപ്പികൾ ലോകത്താകെമാനം വിറ്റുപോയിട്ടുണ്ട്. മുപ്പത്തിയാറാം വയസ്സിൽ തന്നെ ആജീവനാന്ത സംഭാവനകൾക്കുള്ള ഗ്രാമി പുരസ്‌കാരം നേടിയ എൽവിസ് ആരോൺ പ്രിസ്‌ലിയെ ഇരുപതാം നൂറ്റാണ്ടിലെ സാംസ്‌കാരിക വ്യക്തിത്വങ്ങളിൽ പ്രധാനിയായി കണക്കാക്കുന്നു.