കെ രാഘവൻ മാസ്റ്റർക്ക് ഇന്ന് 101ാം ജന്മദിനം

ലളിത സംഗീതത്തിന്റെ സൗന്ദര്യവും ശാസ്ത്രീയ സംഗീതത്തിന്റെ ഗാംഭീര്യവും ഇഴചേർത്ത ഈണങ്ങൾ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകനായ കെ.രാഘവൻ മാസ്റ്ററുടെ 101ാം ജന്മദിനം ഇന്ന്. 1913 ഡിസംബർ 2ന് നാടൻ പാട്ടുകാരനായ കൃഷ്ണന്റേയും നാരായണിയുടേയും മകനായാണ് കെ രാഘവൻമാസ്റ്റർ ജനിച്ചത്.
തിരുവങ്ങാട് പി.എസ്.നാരായണയ്യർ ഭാഗവതരായിരുന്നു മാസ്റ്ററുടെ കീഴിൽ സംഗീതത്തിന്റെ ആദ്യപാഠങ്ങൾ കുറിച്ച മാസ്റ്റർ 1940ൽ ചെന്നൈ ഓൾ ഇന്ത്യാ റേഡിയോയിൽ തംബുരു ആർട്ടിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. 1950 ൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ ലളിതഗാന വിഭാഗത്തിൽ പ്രൊഡ്യൂറസായി എത്തി. അന്ന് കോഴിക്കോട് നിലയത്തിലുണ്ടായിരുന്ന പി ഭാസ്‌കരൻ, തിക്കൊടിയൻ, കക്കാട്, അക്കിത്തം, ഉറൂബ്, സി കെ പത്മനാഭൻ തുടങ്ങിയവരുമായുള്ള സൗഹൃദമാണ് മാസ്റ്ററെ സിനിമയിൽ എത്തിച്ചത്.
കെ.പി.എ.സി.യുടെ നാടകമായ ‘അശ്വമേധത്തിനാണ് അദ്ദേഹം ആദ്യമായി സംഗീതം നൽകിയത്. ഇതിൽ കെ എസ് ജോർജ് പാടിയ തലയ്ക്കു മീതെ ശൂന്യാകാശം, പാമ്പുകൾക്കു മാളമുണ്ട്, ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ തുടങ്ങിയവ അനശ്വര ഗാനങ്ങളായിമാറി. പൊൻകുന്നം വർക്കിയുടെ കതിരുകാണാകിളിയാണ് സംഗീത സംവിധാനം നിർവ്വഹിച്ച ആദ്യ ചലചിത്രം. ഇതും രണ്ടാമത് സംഗീതം നൽകിയ പുള്ളിമാനും പുറത്ത് വന്നില്ല. നീലക്കുയിലാണ് രാഘവന്റെ സംഗീത സംവിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലചിത്രം.
ദക്ഷിണേന്ത്യയിൽ നിന്നുള്ള രാഷ്ട്രപതിയുടെ ആദ്യ സ്വർണ്ണ മെഡൽ കരസ്തമാക്കിയ നീലക്കുയിൽ രാഘവൻ മാസ്റ്ററെ ഏറെ പ്രശസ്തനാക്കി. പി ഭാസ്‌കരൻ രചിച്ച് രാഘവൻ മാസ്റ്റർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും നമ്മുടെ ഓർമ്മയിൽ തങ്ങി നിൽക്കുന്നവയാണ്. സിനിമ ആവശ്യപ്പെടുന്ന സംഗീതമാണ് അദ്ദേഹം ഗാനങ്ങൾ നൽകിയിരുന്നത്. എല്ലാവരും ചൊല്ലണ്, എങ്ങനെ നീ മറക്കും കുയിലേ (നീലക്കുയിൽ) ,മാനത്തെ കായലിൽ, കരിമുകിൽ കാട്ടിലെ (കള്ളിച്ചെല്ലമ്മ), കുന്നത്തൊരുകാവുണ്ട് (അസുരവിത്ത്) കണ്ണീരാറ്റിലെ തോണി (പാതിരാവും പകൽ വെളിച്ചവും) ശ്യാമസുന്ദര പുഷ്പമേ (യുദ്ധകാണ്ഡം) നാളികേരത്തിന്റെ നാട്ടിലെനിക്കൊരു (തുറക്കാത്ത വാതിൽ), മഞ്ഞണിപൂനിലാവ് (നഗരമേ നന്ദി), കണ്ണന്റെ കവിളിലെ സിന്ദൂരതിലകത്തിൻ, ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര (പൂജക്കെടുക്കാത്ത പൂക്കൾ), ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ (നീലിസാലി), നാദാപുരം പള്ളിയിലെ (തച്ചോളി അമ്പു), അപ്പോഴും പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാന്ന് (കടമ്പ്), നിലാവിന്റെ പൂന്തോപ്പിൽ (കൃഷ്ണപ്പരുന്ത്) തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചോതുന്ന ഗാനങ്ങളായിരുന്നു.
ഏകദേശം 60 തോളം ചിത്രങ്ങളിലായി 400ൽ അധികം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. ഈ വർഷം ആദ്യം പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബാല്യകാല സഖിക്കുവേണ്ടിയായിരുന്നു അദ്ദേഹം അവസാനമായി സംഗീതം നൽകിയത്.
രണ്ട് തവണ കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ലഭിച്ച മാസ്റ്റർക്ക്, ജെ സി ഡാനിയൽ പുരസ്‌കാരം, കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരം, സംഗീത നായക അക്കാഡമി ഫെലോഷിപ്പ്, ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2010 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. വാർദ്ധഖ്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2013 ഒക്ടോബർ 19ാം തീയതി ശനിയാഴ്ച്ച അദ്ദേഹം അന്തരിക്കുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് മലയാള സിനിമാ ഗാനശാഖയ്ക്ക് പുതുജീവൻ നൽകിയ അമൂല്യ പ്രതിഭയെയാണ്.