കിഷോർ കുമാറിന്റെ സ്വരം നിലച്ചിട്ട് ഇന്ന് 27-വർഷം

ഇന്ന് ഒക്ടോബർ 13, ഇന്ത്യക്കാർക്ക് പ്രിയ ഗാനങ്ങൾ സമ്മാനിച്ച ഗായകനായും, സംവിധായകനായും, നടനായും, നിർമ്മാതാവായും തിളങ്ങിയ ബഹുമുഖപ്രതിഭ കിഷോർ കുമാർ ഗാംഗുലിയെ 27 വർഷം മുമ്പ് ഒരു ഒക്ടോബർ 13 നായിരുന്നു സംഗീത ലോകത്തിന് നഷ്ടമായത്. തന്റെ 58-ാം വയസിൽ ലോകത്തോട് വിടപറയുമ്പോൾ കിഷോർ കുമാറിനെ അനശ്വരനാക്കുന്ന നിരവധി ഗാനങ്ങളാണ് അദ്ദേഹം പാടിയിട്ടുള്ളത്.
കിഷോറിന്റെ ചേട്ടനും അക്കാലത്തെ ബോളിവുഡ് നടനുമായിരുന്ന അശോക് കുമാറിന്റെ തണലിൽ ചലച്ചിത്രരംഗത്തെത്തിയ കിഷോറിന് അഭിനിയിക്കാൻ നിരവധി അവസരങ്ങൾ കിട്ടിയിരുന്നു. ഗായകനാവുക എന്ന സ്വപ്നം കാത്തു സൂക്ഷിച്ചിരുന്ന കിഷോർ 1948-ൽ പുറത്തിറങ്ങിയ സിദ്ധി എന്ന ചിത്രത്തിലൂടെയാണ് സംഗീതലോകത്തേയ്ക്ക് കടന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അദ്ദേഹം പാടിയിട്ടുണ്ട്. എന്നാൽ ബോളിവുഡ് ലോകത്ത് അറിയപ്പെടുന്ന ഗായകനായി മാറാൻ 20 വർഷത്തെ കാത്തിരുപ്പ് വേണ്ടി വന്നു കിഷോർ കുമാറിന്.
1968-ൽ കിഷോർ പാടിയ മേരി സാംനേ വാലി ഖിഡ്കിമേം എന്ന ഗാനം ബോളിവുഡിൽ തരംഗങ്ങൾ സൃഷ്ടിച്ചെങ്കിലും 1969-ൽ പുറത്തിറങ്ങിയ ആരാധന എന്ന ചിത്രമാണ് കിഷോർ കുമാർ എന്ന ഗായകന്റെ തലവര മാറ്റുന്നത്. രോഗാവസ്ഥയിലായ എസ്.ഡി ബർമ്മൻ ആരാധനയിലെ പാട്ടുകൾ പൂർത്തിയാക്കുന്ന ജോലി മകൻ ആർഡി ബർമ്മനെ ഏൽപ്പിച്ചു, ആർഡി ബർമ്മന്റേയും കിഷോർ കുമാറിനും കൂട്ടുകെട്ടിന്റെ തുടക്കം അവിടം മുതലായിരുന്നു. ചിത്രത്തിലെ മേരി സപ്‌നോംകി റാണി, രൂപ് തേരാ മസ്താന തുടങ്ങിയ പാട്ടുകൾ ഇന്ത്യയൊട്ടാകെയുള്ള സംഗീതപ്രമികൾ ഏറ്റെടുത്തു. അതിൽ രൂപ് തേര മസ്താന എന്ന ഗാനത്തിലൂടെ കിഷോറിൽ ആദ്യത്തെ ഫിലിം ഫെയർ പുരസ്‌കാരം ലഭിച്ചു.
പിന്നീടുള്ള സമയം കിഷോർ കുമാറിന്റേതായിരുന്നു. സിന്ദ്ഗി കാ സഫർ(സഫർ), ദിൽ ക്യാ കരേ ജബ് കിസ്സിസേ (ജൂലി), മേരെ സപനോ കി റാണി കബ് (ആരാധന), രൂപ് തേരാ മസ്താന (ആരാധന), പൽ പൽ ദിൽ കെ പാസ് (ബ്ലാക്ക് മെയിൽ), മേരെ സാംനെ വാലി ഖിട്ക്കി മേ (പഡോസൻ), ഖൈകെ പാൻ ബനാറസ് വാല (ഡോൺ), ഓ സാത്തി രേ (മുക്ഖദർ കാ സികന്ദർ), ഫൂലോം കാ താരോം കാ (ഹരേ രാമ ഹരേ കൃഷ്ണ), മേരെ നൈന (മെഹബൂബ),മേരാ ജീവൻ ഖോറ കാഗസ് (ഖോറ കാഗസ്) തുടങ്ങി എത്രയെത്ര ഹിറ്റ് ഗാനങ്ങളാണ് കിഷോർ കുമാർ സമ്മാനിച്ചത്.
ആർ.ഡി ബർമൻ അദ്ദേഹത്തിന്റെ ഗാനങ്ങൾ കിഷോറിനെ മുന്നിൽ കണ്ടു കൊണ്ടായിരുന്നു തയ്യാറാക്കിയിരുന്നത്. രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ, രൺധീർ കപൂർ, ധർമേന്ദ്ര, സഞ്ജീവ് കുമാർ എന്നിവർക്കെല്ലാം കിഷോർ തന്റെ സ്വരം നൽകി. ഇന്നും നാം ഇഷ്ടത്തോടെ കേൾക്കുന്ന പാട്ടുകളാണ് കിഷോർകുമാറിന്റേത്. 1987 ഒക്ടോബർ 13ന് തന്റെ 58-ാം വയസിൽ കിഷോർ കുമാർ നമ്മോട് വിടപറയുമ്പോൾ ഇന്ത്യൻ സിനിമാസംഗീതലോകത്തിന് നഷ്ടപ്പെട്ടത് ഒരു മഹാരഥനെയായിരുന്നു.