യൂട്യൂബിലൂടെ താരമായ ജയലക്ഷ്മി ഇന്ന് ലതാ മങ്കേഷ്‌കറെ കാണും

വെറുതേ പാടിയ ഗാനം തന്നെ വലിയ ഭാഗ്യത്തിലേക്കാണ് നയിക്കാൻ പോകുന്നതെന്ന് ജയലക്ഷ്മി എന്ന പതിനൊന്നുകാരി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകുകയില്ല. ഇഷ്ട ഗായിക ലതാ മങ്കേഷ്കറുടെ ഹിറ്റുഗാനം അമ്മയ്ക്ക് വേണ്ടി പാടിയത് ജയലക്ഷ്മിയുടെ സംഗീതാധ്യാപകനായ പള്ളിപുറം മനോജാണ് യൂട്യൂബിലിട്ടത്. ലതാജിയുടെ അതേ ശബ്ദത്തിൽ അനായാസമായി പാടുന്ന കുട്ടിയുടെ പാട്ട് യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെ ഹിറ്റായി.
ഹിന്ദി ചാനലായ സീ ടിവിയിൽ ഇത് വാർത്തയായി. പിന്നീട് നടന്നതെല്ലാം ജയലക്ഷ്മിക്ക് ഒരു സ്വപ്നം പോലെയായിരുന്നു, മനോഹരമായി പാടുന്ന കുട്ടിയെ അന്വേഷിച്ച് സീ ടിവി ചേർത്തലയിലെ ജയലക്ഷ്മിയുടെ വീട്ടിലെത്തി. അവർ തന്നെ ജയലക്ഷ്മിയെയും കുടുംബത്തെയും ഡൽഹിയിൽ കൊണ്ടു വന്നു പാട്ടു പാടിച്ച് അതും സംപ്രേഷണം ചെയ്തു. ഇതു കണ്ട ചില ഹിന്ദി സിനിമാ സംഗീത സംവിധായകർ ഹിന്ദി സിനിമകളിൽ പാടാൻ അവസരവും വാഗ്ദാനം ചെയ്തു.
ചേർത്തല പള്ളിപ്പുറം കളത്തുംവാതുക്കൽ ജയകുമാർ പ്രീത ദമ്പതികളുടെ മകളും ചേർത്തല ഗവ.ഗേൾസ് സ്‌കൂളിലെ വിദ്യാർഥിനിയുമായ ജയലക്ഷ്മിയുടെ സൗഭാഗ്യം ഇവിടെ തീരുന്നില്ല. വിദേശ പര്യടനത്തിനു ശേഷം ഇന്ന് മുംബൈയിലെത്തുന്ന ലതാ മങ്കേഷ്‌കറെ അവിടെ ചെന്നു കാണുന്നതിനും അവസരമൊരുങ്ങിയിട്ടുണ്ട്. തന്റെ സ്വപ്ന ഗായികയെ നേരിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ആലപ്പുഴയുടെ ഈ ലിറ്റിൽ ലതാമങ്കേഷ്‌കർ.