വിറ്റ്‌നി ഹ്യൂസ്റ്റണിന്റെ മൂന്നാം ചരമദിനം ഇന്ന്

വിറ്റ്നി ഹ്യൂസ്റ്റണന്റെ ഓർമ്മകൾക്കിന്ന് മൂന്ന് വയസ്. ജീവിതം ആഘോഷമാക്കിയ താരമായിരുന്നു വിറ്റ്നി ഹ്യൂസ്റ്റൺ. മൈക്കിൾ ജാക്സന് ശേഷം അമേരിക്കൻ സംഗീതത്തെ ആഴത്തിൽ സ്വാധീനിച്ച കറുത്തവളായ വിശ്വഗായിക.
 | 
വിറ്റ്‌നി ഹ്യൂസ്റ്റണിന്റെ മൂന്നാം ചരമദിനം ഇന്ന്

വിറ്റ്‌നി ഹ്യൂസ്റ്റണന്റെ ഓർമ്മകൾക്കിന്ന് മൂന്ന് വയസ്. ജീവിതം ആഘോഷമാക്കിയ താരമായിരുന്നു വിറ്റ്‌നി ഹ്യൂസ്റ്റൺ. മൈക്കിൾ ജാക്‌സന് ശേഷം അമേരിക്കൻ സംഗീതത്തെ ആഴത്തിൽ സ്വാധീനിച്ച കറുത്തവളായ വിശ്വഗായിക. പാട്ടുകാരിയായും നടിയായും അവർ സംഗീതലോകത്ത് ചിരപ്രതിഷ്ഠ നേടി.

1963 ആഗസ്റ്റ് മൂന്നിന് ഗായിക എമിലി സിസി ഹ്യൂസ്റ്റണിന്റേയും ജോൺ റസൽ ഹ്യൂസ്റ്റണിന്റേയും മകളായി ജനിച്ച വിറ്റ്‌നി എലിസബത്ത് ഹ്യൂസ്റ്റൺ ചെറുപ്പം മുതലേ സംഗീതത്തിൽ തൽപരയായിരുന്നു. നൈറ്റ് ക്ലബുകളിലെ പാട്ടുകാരിയായിരുന്ന അമ്മയുടെ കൂടെ നിരവധി ക്ലബുകളിൽ വിറ്റ്‌നി പാട്ടുകൾ പാടിയിട്ടുണ്ട്.

1985ൽ സ്വന്തം പേരിൽ പുറത്തിറക്കിയ ആൽബത്തോടെയാണ് സംഗീതലോകം വിറ്റ്‌നിയെ ശ്രദ്ധിച്ചു തുടങ്ങുന്നത്. ബിൽബോർഡ് ഹോട്ട് 100 അടക്കമുള്ള ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ആൽബം വിറ്റ്‌നിയെ ഒരു അന്താരാഷ്ട്ര താരമാക്കിമാറ്റി. ആദ്യ ആൽബത്തിലെ യു ഗീവ് ഗുഡ് ലൗവ് എന്ന ഗാനത്തിലൂടെ വിറ്റ്‌നിക്ക് ആ വർഷത്തെ മികച്ച പോപ്പ് വോക്കൽ പെർഫോമൻസിനുള്ള ഗ്രാമി പുരസ്‌കാരം ലഭിച്ചു. തുടർന്നിങ്ങോട്ട് വിറ്റ്‌നിയുടെ യുഗമായിരുന്നു. 1987ൽ വിറ്റ്‌നി, 1990ൽ ഐആം യുവർ ബേബി ടുനൈറ്റ്, 1998ൽ മൈ ലവ് ഈസ് യുവർ ലവ്, 2002ൽ ജസ്റ്റ് വിറ്റ്‌നി, 2009ൽ ഐ ലുക്ക് ടു യു എന്നീ ആൽബങ്ങൾ വിറ്റ്‌നിയുടേതായി പുറത്തുവന്നിട്ടുണ്ട്. 1992ൽ പുറത്തിറങ്ങിയ ദ ബോഡിഗാർഡ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ ഹോളീവുഡ് സിനിമാ ലോകത്തേയ്ക്കും കടന്ന വിറ്റ്‌നി അവിടേയും തന്റെ പ്രതിഭ തെളിയിച്ചു. ബോഡിഗാർഡിലൂടെ മികച്ച നടിക്കുന്ന എംടിവി പുരസ്‌കാര നാമനിർദ്ദേശം വിറ്റ്‌നിയെ തേടിയെത്തി. സംഗീതത്തിലൂടെയും അഭിനയത്തിലൂടേയും കാണികളെ ഒരുപോലെ കൈയ്യിൽ എടുത്ത താരമായിരുന്നു വിറ്റ്‌നി ഹ്യൂസ്റ്റൺ.

ലോകത്ത് ഏറ്റവും അധികം പുരസ്‌കാരങ്ങൾ സന്ത്വമാക്കിയിട്ടുള്ള വനിതാ പോപ്പ്താരം എന്ന ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയായ വിറ്റ്‌നിക്ക് ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, 22 അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങൾ, 31 ബിൽബോർഡ് പുരസ്‌കാരങ്ങൾ, ആറ് വേൾഡ് മ്യൂസിക്ക് പുരസ്‌കാരങ്ങൾ തുടങ്ങി 600ൽ അധികം കലാ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള ആൽബങ്ങളുടെ ഉടമകളിലൊരാളും കൂടിയാണ് വിറ്റ്‌നി ഹൂസ്റ്റൺ. 2012ൽ ഫെബ്രുവരി പതിന്നൊന്നിന് മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം 48ാം വയസിൽ വിറ്റ്‌നി ഹ്യൂസ്റ്റൺ എന്ന അതുല്ല്യ പ്രതിഭ ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും ഒരിക്കലും മരിക്കാത്ത ഓർമ്മകൾ സമ്മാനിക്കുന്നുണ്ട് വിറ്റ്‌നിയുടെ ജനപ്രിയ ഗാനങ്ങൾ.