ബാലചന്ദ്രകുമാറിനെയും വിളിച്ചു വരുത്തി; ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും

 | 
Balachandrakumar

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും വിളിച്ചു വരുത്തി. ആലുവ പോലീസ് ക്ലബ്ബിലേക്കാണ് ബാലചന്ദ്രകുമാറിനെ വിളിച്ചു വരുത്തിയിരിക്കുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് നീക്കം. ദിലീപിനെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. 

ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതിനായാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അന്വേഷണസംഘം വിളിച്ചു വരുത്തിയത്. ദിലീപിനെ രാവിലെ 10.30 മുതല്‍ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുകയാണ്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപും സംഘവും ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ച് കണ്ടുവെന്നും അതിന് താന്‍ സാക്ഷിയാണെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. 

ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ഈ ആരോപണം ദിലീപ് നിഷേധിച്ചിരുന്നു. ബാലചന്ദ്രകുമാര്‍ പണം തട്ടുന്നതിനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വ്യാജ ആരോപണങ്ങളുമായി മാധ്യമങ്ങളെ സമീപിക്കുകയായിരുന്നുവെന്നാണ് ദിലീപ് വാദിക്കുന്നത്. ഈ വാദം സമര്‍ത്ഥിക്കാനുള്ള തെളിവുകള്‍ നല്‍കാന്‍ അന്വേഷണസംഘം ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.