താന്‍ നിരപരാധി; പ്രത്യുഷയെ വിവാഹം കഴിക്കാന്‍ തയാറായിരുന്നു; കാമുകന് രാഹുല്‍രാജ് സിംഗ്
മുംബൈ: താന്‍ നിരപരാധിയാണെന്നും ആത്മഹത്യ ചെയ്ത സീരിയല്‍ താരം പ്രത്യൂഷ ബാനര്‍ജിയെ വിവാഹം കഴിക്കാന്‍ ഒരുക്കമായിരുന്നെന്നും കാമുകനായിരുന്ന രാഹുല്‍ രാജ് സിംഗ്. എന്നാല്‍ ഇയാള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയുമായുളള അടുപ്പം പ്രത്യൂഷയെ ഏറെ വിഷമിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ കലഹവും പതിവായിരുന്നെന്ന് പൊലീസുകാര്‍ കണ്ടെത്തി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബാന്ഗുര് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം പതിനൊന്ന് മണിവരെ രാഹുലിനെ പൊലീസ് ചോദ്യം ചെയ്തു. ഇനിയും രാഹുലിനെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. രാഹുലിനെ തങ്ങള്‍ പ്രത്യുഷയുടെ ആത്മഹത്യയില്‍ നിന്ന് കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രത്യുഷയുമായി അവരുടെ ചെലവില്‍ ചുറ്റിയടിച്ചിരുന്ന തനിക്ക് അവരുടെ മരണത്തില്‍ യാതൊരു പങ്കുമില്ലെന്ന് രാഹുല്‍ പൊലീസിനോട് പറഞ്ഞു. തങ്ങള്‍ നിരന്തരം കലഹിക്കാറുണ്ടായിരുന്നെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി തങ്ങളിരുവരും പ്രത്യുഷയുടെ ഗോരെഗാവിലെ ഫ്ളാറ്റില്‍ ഉണ്ടായിരുന്നു. തങ്ങള്‍ക്കൊപ്പം മറ്റൊരു വനിതാ സുഹൃത്ത് കൂടിയുണ്ടായിരുന്നെന്നും രാഹുല്‍ പറഞ്ഞു. തങ്ങള്‍ മദ്യപിച്ചിരുന്നെന്നും രാഹുല്‍ വെളിപ്പെടുത്തി. വെള്ളിയാഴ്ച അതിരാവിലെ ആ സ്ത്രീ സുഹൃത്ത് ബാന്ദ്രയിലെ മൗണ്ട് മേരി പളളിയില്‍ പോകണമെന്ന് പറഞ്ഞു. താനും ആ സ്ത്രീയും കൂടി പളളിയില്‍ പോയി. പ്രത്യുഷ ഫ്ളാറ്റിലും തങ്ങി. രാവിലെ നാല് മണിയോടെ തിരിച്ചെത്തിയ താന്‍ പ്രത്യുഷയുമൊത്ത് തങ്ങളുടെ മുറിയില്‍ ഉറങ്ങി. രാവിലെ ഉണര്‍ന്നപ്പോള്‍ രണ്ടുപേരും തമ്മില്‍ വഴക്കുണ്ടായെന്നും രാഹുല്‍ വ്യക്തമാക്കി.
തുടര്‍ന്ന് പ്രത്യുഷ മദ്യപിക്കാന്‍ തുടങ്ങി. താന്‍ വിലക്കിയിട്ടും അവള് പിന്മാറിയില്ല. പിന്നീടും താനും അവളുടെ ഒപ്പം മദ്യപിച്ചു. ഉച്ചക്ക് ഒരു മണിയോടെ പ്രത്യൂഷയുടെ വീട്ടില്‍ നിന്ന് താന്‍ പോന്നു. ഒരു മണിക്കൂറിന് ശേഷം ഫോണില്‍ വിളിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. ഒരു പാട് തവണ വിളിച്ച ശേഷം പ്രത്യുഷയെ ഫോണില്‍ കിട്ടി. തനിക്ക് വേണ്ടി ഉച്ചഭക്ഷണം കൊടുത്തയക്കണമെന്ന് പറഞ്ഞെങ്കിലും പറ്റില്ലെന്നായിരുന്നു മറുപടി.
പിന്നീട് വീട്ടിലെത്തിയപ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അടുത്തവീട്ടിലെ ജോലിക്കാരിയുടെ സഹായത്തോടെ ബാല്‍ക്കണി വഴി അകത്ത് കടന്നു. അപ്പോള്‍ പ്രത്യുഷ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.
തന്റെ അമ്മാവനെയും പിന്നീട് പ്രത്യുഷയുടെ മാതാപിതാക്കളെയും വിളിച്ചു. പിന്നീട് അവളുമായി അന്ധേരിയിലെ കോകില ബെന്‍ അംബാനി ആശുപത്രിയിലേക്ക് പോയി. എന്നാല്‍ അവിടെ കൊണ്ടു ചെന്നപ്പോള്‍ തന്നെ അവള് മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. താന്‍ ഒളിവിലൊന്നും പോയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. പൊലീസിന് തന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട്. സ്ഥലത്ത് നിന്ന് മാറി നില്ക്കാന് തന്നോട് ഒരു അഭിഭാഷകനാണ് നിര്‍ദേശിച്ചത്. പ്രത്യൂഷയുടെ സുഹൃത്തുക്കള്‍ തന്നെ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്.
പൊലീസും തന്നെ അപമാനിക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന് പറഞ്ഞു. 2015 മുതല്‍ പ്രത്യൂഷയുമായി തനിക്ക് ബന്ധമുണ്ട്. അവളെ വിവാഹം കഴിക്കാനിരുന്നതുമാണ്. ഇപ്പോഴും അവള് തന്റെ ഭാര്യ തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. വെളളിയാഴ്ച വീട്ടില്‍ നിന്ന് പുറത്ത് പോയില്ലായിരുന്നെങ്കില്‍ അവളിപ്പോഴും ജീവനോടെ കാണുമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
പ്രത്യുഷ സമ്പാദിക്കുന്ന പണം മുഴുവന്‍ അവളുടെ മാതാപിതാക്കള്‍ക്കാണ് അയച്ച് കൊടുത്തിരുന്നത്. തങ്ങള്‍ വഴക്കിടാറുണ്ടായിരുന്നു. പ്രശസ്തി അവളുടെ തലയ്ക്ക് പിടിച്ചിരുന്നു. തന്നെ എപ്പോഴും ചെറുതാക്കിയാണ് അവള് കണ്ടിരുന്നത്. താന്‍ നിരപരാധിയാണ് എന്ന് രാഹുല്‍ പറഞ്ഞു.


