പികെ ഡൗൺലോഡ് ചെയ്തത് അംഗീകൃത വെബ്‌സൈറ്റിൽ നിന്നാണെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: പികെ ഡൗൺലോഡ് ചെയ്തുവെന്ന വിവാദത്തിൽ വിശദീകരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഓഫീസ്. ചിത്രം ഡൗൺലോഡ് ചെയ്തത് അംഗീകൃത സൈറ്റിൽ നിന്നാണെന്നാണ് അഖിലേഷിന്റെ ഓഫീസ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ പറഞ്ഞു.
അഖിലേഷ് യാദവിന്റെ വസതിയിൽ സ്ഥാപിച്ചിട്ടുള്ള ക്ലബ്ബ് എക്‌സ് മീഡിയ സെർവർ വഴിയാണ് പികെ കാണാൻ അവസരം ലഭിച്ചത്. ക്ലബ്ബ് എക്‌സ് മീഡിയ, അംഗങ്ങൾക്ക് പുതിയ ചിത്രങ്ങളുടെ നിയമപരമായ സ്വകാര്യ സ്‌ക്രീനിങ് അനുവദിക്കുന്നുണ്ടെന്നും ഇങ്ങനെയാണ് മുഖ്യമന്ത്രി ചിത്രം കണ്ടതെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ചിത്രത്തിന്റെ വ്യാജ പതിപ്പ് കണ്ടുവെന്ന വാദങ്ങൾ അനാവശ്യമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഡിസംബർ 31നായിരുന്നു അഖിലേഷ് ചിത്രം ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്തു കണ്ടു എന്ന് പറഞ്ഞത്. സംസ്ഥാനത്ത് ചിത്രത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

