കഞ്ചാവ് കേസില്‍ സമീര്‍ താഹിറിന് എക്‌സൈസിന്റെ നോട്ടീസ്

ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും വീണ്ടും വിളിപ്പിക്കും
 | 
Sameer thahir, Khalid Rahman

കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കഞ്ചാവുമായി പിടിയിലായ കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന് എക്‌സൈസിന്റെ നോട്ടീസ്. ഏഴുദിവസത്തിനുള്ളില്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം. സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍വെച്ച് കഞ്ചാവ് ഉപയോഗിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു സംവിധായകരടക്കം മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലായത്.

ഫ്‌ളാറ്റ് ഏറെക്കാലമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഇവിടെ വരികയും പോവുകയും ചെയ്തിരുന്നു. ഇവിടെ ലഹരി ഉപയോഗം നടക്കുന്നുണ്ട് എന്ന വിവരവും തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി എക്‌സൈസ് പറയുന്നു.

കേസിലെ ഹൈബ്രിഡ് കഞ്ചാവിന്റെ ഉറവിടവും എക്‌സൈസ് കണ്ടെത്തി. സംവിധായകര്‍ക്ക് പുറമേ പിടിയിലായ ഷാലിഫ് മുഹമ്മദിന്റെ സുഹൃത്താണ് കഞ്ചാവ് എത്തിച്ചത് എന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. ഇയാള്‍ കൊച്ചി സ്വദേശിയാണ്. ഇയാളുടെ വീട്ടില്‍ എക്‌സൈസ് പരിശോധന നടത്തി. എന്നാല്‍, ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏറ്റവും അടുത്ത ദിവസം തന്നെ ഹാജരാവാനാണ് നിര്‍ദേശം. സമീര്‍ താഹിറിനെ ചോദ്യംചെയ്ത ശേഷം അറസ്റ്റിലായ സംവിധായകരെ വീണ്ടും വിളിപ്പിക്കും.