ചെയ്യാനുദ്ദേശിച്ചത് ബാലപീഡനത്തിനെതിരെ ബോധവല്‍ക്കരണ വീഡിയോ; ഇനി മേലാല്‍ സാമൂഹ്യസേവനത്തിന് ഇറങ്ങില്ല; വിശദീകരണവുമായി ജൂഡ് ആന്റണി

കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില് തനിക്കെതിരെ പോലീസ് നടപടിയെടുത്ത സംഭവത്തില് വിശദീകരണവുമായി സംവിധായകന് ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്കിലാണ് ജൂഡിന്റെ വിശദീകരണം. താന് ചെയ്യാനുദ്ദേശിച്ചത് ബാല ലൈംഗിക പീഡനങ്ങള്ക്കെതിരെ ബോധവല്ക്കരണ വീഡിയോയാണെന്നും ഷൂട്ടിങ്ങിനായി പാര്ക്ക് വിട്ടുതരാന് മേയര് തയ്യാറായില്ലെന്നും ജൂഡ് വിശദീകരിക്കുന്നു.
 | 

ചെയ്യാനുദ്ദേശിച്ചത് ബാലപീഡനത്തിനെതിരെ ബോധവല്‍ക്കരണ വീഡിയോ; ഇനി മേലാല്‍ സാമൂഹ്യസേവനത്തിന് ഇറങ്ങില്ല; വിശദീകരണവുമായി ജൂഡ് ആന്റണി

കൊച്ചി: കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ തനിക്കെതിരെ പോലീസ് നടപടിയെടുത്ത സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്കിലാണ് ജൂഡിന്റെ വിശദീകരണം. താന്‍ ചെയ്യാനുദ്ദേശിച്ചത് ബാല ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ വീഡിയോയാണെന്നും ഷൂട്ടിങ്ങിനായി പാര്‍ക്ക് വിട്ടുതരാന്‍ മേയര്‍ തയ്യാറായില്ലെന്നും ജൂഡ് വിശദീകരിക്കുന്നു.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

പത്രങ്ങളില്‍ നിറയുന്ന ബാല ലൈംഗിക പീഡനവാര്‍ത്തകള്‍ കണ്ടപ്പോള്‍ ഒരു കൊച്ചുകുഞ്ഞിന്റെ പിതാവുകൂടിയായ തനിക്ക് ബോധവല്‍ക്കരണമാണ് നല്ലത് എന്ന് തോന്നി. ഇംഗ്ലീഷിലും ഹിന്ദിയിലും ഇത്തരം വീഡിയോകള്‍ യൂട്യൂബിലുണ്ട്. ആമിര്‍ ഖാന്‍ സത്യമേവ ജയതേ എന്ന പരിപാടിയില്‍ ഇത്തരം വീഡിയോകള്‍ ചെയ്തിട്ടുണ്ട്.

എന്തുകൊണ്ട് അത്തരം വീഡിയോകള്‍ മലയാളത്തില്‍ ചെയ്തുകൂടാ എന്ന് ചിന്തിക്കുകയും നിവിന്‍ പോളിയോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ഉടന്‍തന്നെ ചെയ്യാമെന്ന് നിവിന്‍ സമ്മതിക്കുകയും ചെയ്തു. നവംബര്‍ മാസത്തിലാണ് ഇത് സംഭവിക്കുന്നത്. കൂടുതല്‍ കുട്ടികള്‍ ഇത് കാണണം എന്ന ഉദ്ദേശ്യം ഉള്ളതിനാല്‍ സംസ്ഥാന ബാലവകാശ കമ്മീഷനെ സമീപിച്ച് ഇത്തരം വീഡിയോ പ്രതിഫലമില്ലാതെ ചെയ്യാം എന്ന് പറഞ്ഞു. അവര്‍ വളരെയധികം സന്തോഷത്തോടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഞാന്‍ എഴുതിയ തിരക്കഥ രണ്ട് മൂന്നു തവണ ബാലവാകാശ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ തിരുത്തി ഷൂട്ടിനു അനുയോജ്യമാക്കി. മന്ത്രി ശൈലജ ടീച്ചര്‍ ഇതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും, എല്ലാ സ്‌കൂളുകളിലും ഈ വീഡിയോ കാണിക്കാന്‍ അവസരം ഒരുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു.

ആയിടക്കാണ് ബോധിനി എന്ന സംഘടന ഇത്തരത്തില്‍ ബാലപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒരേ ദിശയില്‍ സഞ്ചരികുന്നവര്‍ ഒന്നിക്കുന്നത് നല്ലതെന്ന് തോന്നി ഞാന്‍ അവരെ സമീപിച്ചു. വീഡിയോ ഷൂട്ടിനു ആവശ്യമായ തുക പ്രതിഫലം ഇല്ലാതെ അവര്‍ വഹിച്ചോളം എന്ന് സമ്മതിച്ചു. തുടര്‍ന്ന് ലോക്കേഷന്‍ അന്വേഷിച്ചു തുടങ്ങി. ഒടുവില്‍ എറണാകുളം സുഭാഷ് പാര്ക്ക് അനുയോജ്യമായ ലോക്കേഷന്‍ ആയി തോന്നി. ബോധിനിയില്‍ തന്നെ അംഗമായ ഹൈബി ഈഡനെ വിളിച്ച് പാര്‍ക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ശരിയാക്കി തരണം എന്ന് പറഞ്ഞപ്പോള്‍ പൂര്‍ണ മനസോടെ അതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹവും തയ്യാറായി.

എന്നാല്‍ ഷൂട്ടിങ്ങിന് പാര്ക്ക് തരില്ല എന്ന് മേയര്‍ നിലപാടെടുത്തു. ഒരു മുത്തശ്ശി ഗദ കുറച്ചു വൃദ്ധസദനത്തിലെ അന്തേവാസികളെ സൗജന്യമായി കാണിച്ച ചടങ്ങില്‍ വച്ച് കണ്ട പരിചയം വച്ച് താന്‍ മേയറെ ഫോണില്‍ വിളിച്ച് ഈ വീഡിയോയുടെ ഉദ്ദേശ്യവും പ്രതിഫലമില്ലാതെ നിവിന്‍ അഭിനയിക്കുന്ന കാര്യവും പറഞ്ഞു. എന്നിട്ടും അനുവാദം തരാതെ സര്‍ക്കാരില്‍ നിന്നും ഉത്തരവ് കൊണ്ട് വന്നാല്‍ തരാം എന്ന് പറഞ്ഞു.

എന്നിട്ടും സമ്മതിക്കാതെ നിങ്ങള്‍ പോയി ഓര്‍ഡര്‍ കൊണ്ട് വന്നാല്‍ തരാം എന്ന് പറഞ്ഞു. അത് പ്രകാരം ഞാന്‍ ശൈലജ ടീച്ചറോട് അപേക്ഷിക്കുകയും ടീച്ചര്‍ ഇതൊരു പ്രത്യേക കേസ് ആയി കണ്ടു അനുമതി കൊടുക്കണം എന്ന് സര്‍ക്കാരില്‍ നിന്നും ഒരു ശുപാര്‍ശ മേയര്‍ക്ക് അയക്കുകയും ചെയ്തു. വളരെ തിരക്കുള്ള നിവിന്‍ ഏപ്രില്‍ 5 നമുക്ക് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഞായറാഴ്ച മേയറുമായി ഫോണില്‍ സംസാരിച്ചു. കാണാന്‍ ഒരു അവസരം തരണം എന്ന് പറഞ്ഞപ്പോള്‍ തിങ്കളാഴ്ച രാവിലെ പത്തര മണിക്ക് ഓഫീസില്‍ വരാന്‍ പറഞ്ഞു. അത് പ്രകാരം ഞാന്‍ ചെന്നപ്പോള്‍ പാര്‍ക്ക് തന്റെ അധികാര പരിധിയില്‍ ആണെന്നും മന്ത്രിയെ കൊണ്ട് അത് കൊടുക്കാന്‍ പറയിപ്പിച്ചത് തന്നെ അപമാനിച്ച പോലെയാണെന്നും പറഞ്ഞു.

അത്തരത്തില്‍ ഒരു വിഷമം ഉണ്ടായെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു എന്ന് ഞാന്‍ പറയുകയം ചെയ്തു. ഈ വീഡിയോയുടെ സദുദ്ദേശ്യം പരിഗണിച്ച് നമുക്ക് ഒന്ന് ചേര്‍ന്ന് ഇത് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ വീണ്ടും വീണ്ടും ഇത് നല്‍കാന്‍ സാധിക്കില്ല എന്ന് പറഞ്ഞപ്പോള്‍ കഴിഞ്ഞ ആറു മാസത്തോളം ഇതിന് വേണ്ടി കഷ്ടപ്പെട്ട എനിക്ക് അത്യധികം സങ്കടം തോന്നി. ‘നിങ്ങള്‍ എത്ര മോശം കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ കണ്ണടക്കുന്നുണ്ടാകും, ഈ നല്ല കാര്യത്തിനു ഹെല്‍പ് ചെയ്യാത്തത് മോശമായിപ്പോയി , ഞാന്‍ ഇതിനെതിരെ പ്രതികരിക്കും’ എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങിപ്പോന്നു. മറ്റൊരു പാര്‍ക്കായ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പാര്‍ക്ക് കണ്ടെത്തി ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ഇന്നലെ അതിന്റെ ഷൂട്ടിംഗ് കഴിയുകയും ചെയ്തു.

എന്റെ പേരില്‍ കേസ് ഉണ്ടെന്നറിഞ്ഞ് അത് കോമ്പ്രമൈസ് ചെയ്യാന്‍ ഞാന്‍ പിറ്റേന്ന് തന്നെ സൌമിനി മാഡത്തിന്റെ ഓഫീസില്‍ പോയി എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് പറ്റിയെങ്കില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍ പത്രസമ്മേളനം വിളിച്ചു മാപ്പ് പറയണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പിറ്റേന്ന് ഷൂട്ട് ഉള്ളതിനാല്‍ അതിന് ശേഷം ആലോചിച്ചു ചെയ്യാം എന്ന് പറഞ്ഞാണ് ഞാന്‍ അവിടെ നിന്നും പോന്നത്. പിന്നീടാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.

ലോകം മുഴുവന്‍ ഇതിന്റെ സത്യാവസ്ഥ അറിയണം. ഇത്തരത്തില്‍ ഒരു നല്ല കാര്യത്തിന് ഇറങ്ങി പുറപ്പെട്ട് ഒരു കേസില്‍ പ്രതിയാകേണ്ടി വന്നതില്‍ അത്യധികം സങ്കടമുണ്ട്. പത്രത്തിലെ വാര്‍ത്തകള്‍ കണ്ടു. ഒരു മരണ വീട് പോലെ എന്റെ വീട് ആക്കിയതിലും എന്നെ സ്‌നേഹിക്കുന്നവരെ ഇത്തരം വാര്‍ത്തകള്‍ വിഷമിപ്പിച്ചതിലും ഞാന്‍ മാപ്പ് ചോദിക്കുന്നു. ഇനി മേലാല്‍ സാമൂഹ്യ സേവനത്തിനു ഇറങ്ങില്ല എന്ന് സങ്കടത്തോടെ പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു.

പോസ്റ്റ് കാണാം