ടൈംസ് ഓഫ് ഇന്ത്യയ്ക്കെതിരെ 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിലീപിന്റെ വക്കീൽ നോട്ടീസ്

തൃശൂർ: പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്കെതിരെ 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ദിലീപ് വക്കീൽ നോട്ടിസയച്ചു. ചാലക്കുടിയിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റർ സമുച്ചയം പുറംപോക്ക് ഭൂമിയിലാണെന്ന വാർത്ത പ്രസിദ്ധീകരിച്ചതിനെതിരെയാണ് വക്കീൽ നോട്ടീസ്.
ഭൂമി കൊച്ചി രാജകുടുംബത്തിന്റേതായിരുന്നു പിന്നീട് ഊട്ടുപുര പറമ്പ് എന്ന പേരിൽ മിച്ചഭൂമിയായി സർക്കാർ രേഖകളിൽ ഉൾപ്പെടുത്തിയതാണെന്നുമായിരുന്നു വാർത്ത. എന്നാൽ 2006ൽ ഈ ഭൂമിയിൽ നിന്നും 92.9 സെന്റ് ഭൂമി വാങ്ങിയതിന്റെ രേഖ തന്റെ കൈവശമുണ്ടെന്ന് ദിലീപ് അവകാശപ്പെടുന്നു. ദിലീപിന്റെ കൈവശമുള്ളത് പുറമ്പോക്ക് ഭൂമിയല്ലെന്ന് ജില്ലാ കലക്ടറും അറിയിച്ചിരുന്നു.
വസ്തുതകൾ അന്വേഷിക്കാതെയാണ് ടൈംസ് ഓഫ് ഇന്ത്യ വാർത്ത നൽകിയതെന്ന് താരം വക്കീൽ നോട്ടിസിൽ പറയുന്നു. ഒരു പത്രത്തിന് വേണ്ട സാമാന്യ മാന്യത പോലും ടൈംസ് ഓഫ് ഇന്ത്യ കാണിച്ചില്ല. വാർത്ത തനിക്ക് വരുത്തിയ മാനഹാനി ചെറുതല്ലെന്നും ദിലീപ് പറഞ്ഞു. 10 ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ മറ്റു നിയമ നടപടികളിലേക്ക് നീങ്ങുമെന്നും ദിലീപ് അറിയിച്ചു.

