സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ? സിനിമയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ ആര്യാടന്‍ ഷൗക്കത്ത്

പാര്വതി തിരുവോത്ത് നായികയാകുന്ന വര്ത്തമാനം എന്ന സിദ്ദാര്ത്ഥ് ശിവ ചിത്രത്തിന് പ്രദര്ശനാനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായിരുന്നതിനാലാണെന്ന ബിജെപി നേതാവിന്റെ പരാമര്ശത്തിന് എതിരെ തിരക്കഥാകൃത്ത് ആര്യാടന് ഷൗക്കത്ത്. സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ എന്ന് ഷൗക്കത്ത് ഫെയിസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ഡല്‍ഹി ക്യാമ്പസിലെ വിദ്യാര്‍ത്ഥി സമരത്തെ കുറിച്ച് പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെ കുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുകയെന്നും ഷൗക്കത്ത് ചോദിക്കുന്നു.
സന്ദീപിന്റെ ട്വീറ്റില്‍ എല്ലാമുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് പറയുന്നു. സിനിമയെ താന്‍ എതിര്‍ത്തതിന് കാരണം തിരക്കഥാകൃത്തും നിര്‍മാതാവും ആര്യാടന്‍ ഷൗക്കത്താണെന്നാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള് ഇപ്പോഴും ജീവിക്കുന്നത്. സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ലെന്നും ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
സെന്‍സര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ വര്‍ത്തമാനം എന്ന സിനിമ കണ്ടു. ജെഎന്‍യു സമരത്തിലെ ദളിത്, മുസ്ലീം പീഡനമായിരുന്നു വിഷയം. ഞാന്‍ അതിനെ എതിര്‍ത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മാതാവും ആര്യാടന്‍ ഷൗക്കത്ത് ആയിരുന്നു. തീര്‍ച്ചയായും രാജ്യവിരുദ്ധമായിരുന്നു പ്രമേയം എന്നായിരുന്നു ബിജെപി നേതാവ് അഡ്വ.വി സന്ദീപ് കുമാര്‍ ഇന്നലെ ട്വീറ്റ് ചെയ്തത്.
പോസ്റ്റ് വായിക്കാം
ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍…
Posted by Aryadan Shoukath on Sunday, December 27, 2020