ചലച്ചിത്രമേഖലയിലെ സ്ത്രീപ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും; സിനിമാ മേഖലയിലെ സ്ത്രീ സംഘടനയുടെ പരാതിയില്‍ നടപടി

തിരുവനന്തപുരം: ചലച്ചിത്രമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള് പഠിക്കാന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി. കമ്മിറ്റിയുടെ ശുപാര്ശയുടെ അടിസ്ഥാനത്തില് ഈ രംഗത്തെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള് തടയാന് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില് അറിയിച്ചു. സിനിമാ മേഖലയിലെ സ്ത്രീകളുടെ സംഘടനയാ വിമന് ഇന് സിനിമ കളക്ടീവ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം അറിയിച്ചത്.
സംഘടനക്കുവേണ്ടി ബീനാപോള്‍, മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ചലച്ചിത്രമേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രിയെ ഇവര്‍ അറിയിച്ചു. കൊച്ചിയില്‍ നടിക്കുണ്ടായ അനുഭവം ഇതിന് ഉദാഹരണമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം, സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം, പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടന ഉന്നയിച്ചു. സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണമെന്നും അവര്‍ വ്യക്തമാക്കി.
പല സെറ്റുകളിലും സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പോലും സൗകര്യമില്ലെന്നും സംഘടനാ പ്രതിനിധികള്‍ പരാതിപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ ജോലിക്കാര്‍ ഏതു തരക്കാരാണെന്നും അവരുടെ പൂര്‍വചരിത്രം എന്താണെന്നും പരിശോധിക്കുന്നതിനുളള സംവിധനമുണ്ടാകണം. ഡ്രൈവര്‍മാരായി നിയോഗിക്കപ്പെടുന്നവരുടെ പൂര്‍വചരിത്രം പരിശോധിക്കുന്നതിന് പൊലീസിന്റെ സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

