പകരച്ചുങ്കം: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കും, റഷ്യയ്ക്കൊപ്പം നിൽക്കണം -ജോൺ എബ്രഹാം
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരേ അമേരിക്കൻ കൈക്കൊള്ളുന്ന നടപടിയിൽ പ്രതികരിച്ച് ബോളിവുഡ് താരം ജോൺ എബ്രഹാം. എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ റഷ്യയ്ക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ, വ്യാപാര സംഘർഷങ്ങൾ, അവ കലാരംഗത്തും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ചാണ് ജോൺ എബ്രഹാം പറഞ്ഞത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ, താരിഫുകൾ ഇന്ത്യയിൽ ഉണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
അതിർത്തി കടന്നുള്ള കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ല, പക്ഷേ ഇത് കലയെ ബാധിക്കുന്നുണ്ടെന്ന് താൻ പറയാം. കാരണം എല്ലാം നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തെയും ജിഡിപിയെയും ആശ്രയിച്ചാണിരിക്കുന്നത്. തീർച്ചയായും, ഇത് ആത്യന്തികമായി കലയെ ബാധിക്കും. അതിർത്തി കടന്നുള്ള വിഷയം ഇപ്പോൾ ഇതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. നിങ്ങൾ തീരുവകളെക്കുറിച്ചാണ് ആശങ്കപ്പെടേണ്ടത്. ഇതിന്റെ ആഘാതം വ്യാപകമായിരിക്കും. വിവിധ മേഖലകളെ മാത്രമല്ല, തുടക്കത്തിൽ തങ്ങൾക്ക് ഭീഷണിയാവില്ലെന്ന് കരുതുന്ന വ്യക്തികളെയും ഇത് സ്വാധീനിക്കുമെന്നും ജോൺ എബ്രഹാം പറഞ്ഞു.
"ആശങ്കപ്പെടേണ്ട വലിയ കാര്യം ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളുടേതാണ്. ഇതിന്റെ ആഘാതം വളരെ വലുതായിരിക്കും. ഇത് തങ്ങളെ ഇത് ബാധിക്കില്ലെന്ന് കരുതുന്ന നമ്മൾ ഓരോരുത്തരിലേക്കും ഇത് പിന്നീട് എത്തും. ഇത് വ്യക്തികളെയും ബിസിനസിനെയും ഒരുപോലെ ബാധിച്ചേക്കാവുന്ന, വലിയ പ്രത്യാഘാതങ്ങളുള്ള ഒന്നാണ്-ജോൺ എബ്രഹാം പറഞ്ഞു.
ഈ താരിഫുകൾ കാരണം ഇന്ത്യയ്ക്ക് നഷ്ടമായേക്കാവുന്ന അവസരങ്ങളെക്കുറിച്ചും ജോൺ എബ്രഹാം സംസാരിച്ചു. "തീരുവകൾ വന്നില്ലായിരുന്നെങ്കിൽ നമുക്ക് അവസരമുണ്ടായിരുന്നു. കാരണം ചൈനയ്ക്ക് ശേഷം എല്ലാവരും ആശ്രയിച്ചത് നമ്മളെയായിരുന്നു. ഇപ്പോൾ തീരുവകൾ വന്നതോടെ കാര്യങ്ങൾ പ്രയാസകരമായി. അടുത്ത രണ്ടാഴ്ചത്തെ ചർച്ചകളിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, അതുകൊണ്ട് അത് കഴിഞ്ഞതിന് ശേഷം മാത്രമേ നമുക്ക് ഇടപെടാൻ കഴിയൂ. ഇപ്പോൾ എടുത്തുചാടിയുള്ള പ്രതികരണങ്ങൾ പാടില്ല. ഞാനൊരു വിദഗ്ദ്ധനല്ല, പക്ഷേ നമ്മൾ ഇപ്പോൾ പ്രതികാര താരിഫുകളൊന്നും ഏർപ്പെടുത്തരുത്. കാത്തിരുന്ന് നിരീക്ഷിക്കുകയാണ് വേണ്ടത്. പക്ഷേ റഷ്യൻ എണ്ണയുടെ കാര്യത്തിൽ, നമ്മൾ റഷ്യയ്ക്കൊപ്പം നിൽക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.-അദ്ദേഹം കൂട്ടിച്ചേർത്തു.

