90 ശതമാനം മൊബൈൽ ബാങ്കിംഗ് ആപ്പുകളും സുരക്ഷിതമല്ല

മൊബൈൽ ബാങ്കിംഗ് നമ്മെ ഏറെ സഹായിക്കുന്നുണ്ടെന്ന കാര്യം ശരി തന്നെയാണ്. എന്നാൽ അടുത്ത പ്രാവശം നിങ്ങളുടെ സ്മാർട്ട് ഫോൺ വഴി പണമിടപാടുകൾ നടത്തുമ്പോൾ രണ്ട് വട്ടമെങ്കിലും ആലോചിക്കുക. കാരണം ബാങ്കിടപാടുകൾക്കായി ആവിഷ്ക്കരിച്ചിട്ടുളള മൊബൈൽ ആപ്പുകൾ തകർക്കപ്പെടാൻ സാധ്യതയുളളതാണെന്നാണ് പുതിയ കണ്ടെത്തൽ.
 | 

90 ശതമാനം മൊബൈൽ ബാങ്കിംഗ് ആപ്പുകളും സുരക്ഷിതമല്ല
ന്യൂഡൽഹി: മൊബൈൽ ബാങ്കിംഗ് നമ്മെ ഏറെ സഹായിക്കുന്നുണ്ടെന്ന കാര്യം ശരി തന്നെയാണ്. എന്നാൽ അടുത്ത പ്രാവശം നിങ്ങളുടെ സ്മാർട്ട് ഫോൺ വഴി പണമിടപാടുകൾ നടത്തുമ്പോൾ രണ്ട് വട്ടമെങ്കിലും ആലോചിക്കുക. കാരണം ബാങ്കിടപാടുകൾക്കായി ആവിഷ്‌ക്കരിച്ചിട്ടുളള മൊബൈൽ ആപ്പുകൾ തകർക്കപ്പെടാൻ സാധ്യതയുളളതാണെന്നാണ് പുതിയ കണ്ടെത്തൽ. അത് കൊണ്ട് തന്നെ ഇത് വഴിയുളള പണമിടപാടുകളുടെ സുരക്ഷിതത്വവും ചോദ്യം ചെയ്യപ്പെടുകയാണ്. ഈ മൊബൈൽ ആപ്പുകളിലൂടെ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തപ്പെടാനും സാധ്യതയുണ്ട്.

ബോംബൈ ഐഐടിയിലെ ഒരു പറ്റം വിദ്യാർത്ഥികളാണ് പുതിയ പഠനത്തിന് പിന്നിൽ. ഇവരുടെ നേതൃത്വത്തിലുള്ള മൊബൈൽ സെക്യൂരിറ്റി കമ്പനിയായ വെജിലന്റ് 100 മൊബൈൽ ബാങ്കിംഗ് ആപ്പുകളെയാണ് പഠന വിധേയമാക്കിയത്. ഇന്ത്യയിലെയും ഏഷ്യപസഫിക് പ്രദേശത്തെയും ആപ്പുകൾ ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ 70 എണ്ണത്തിനും 983 സുരക്ഷാ പഴുതുകൾ ഉളളതായി ഇവർ കണ്ടെത്തി. ഇതിൽ 29 എണ്ണം ഇന്ത്യയിൽ നിന്നുളള 33 മൊബൈൽ ബാങ്കിംഗ് ആപ്പുകളാണ്. ഇവയിൽ നിന്ന് അക്കൗണ്ടിലുളള പണത്തെക്കുറിച്ചുളള വിവരങ്ങൾ അടക്കമുളളവ ചോർത്താൻ കഴിയും. നിരവധി പ്രീമിയം ആപ്പുകൾക്ക് അടിസ്ഥാന സുരക്ഷ പോലും ഇല്ലെന്നും ഇവർ പറയുന്നു.

അതേ സമയം പുതിയ പഠനത്തെ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ ചെയർമാൻ ടി.എം.ഭാസിൻ നിരസിച്ചു. എല്ലാ ബാങ്കുകളും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും പല തരത്തിലുളള പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സാങ്കേതിക തികവിനായി പല ബാങ്കുകളും വൻ തുകകളാണ് മുടക്കിയിരിക്കുന്നത്. വിദഗ്ദ്ധരുമായി ചർച്ച നടത്തിയും ഗവേഷണം ചെയ്തുമാണ് ഇവ നടപ്പാക്കിയിരിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെയും പരിശോധനയ്ക്ക് ശേഷമാണ് ഇവ നടപ്പാക്കുന്നത്. ഒരു പരാതിയും ഇന്ന് വരെ ലഭിച്ചിട്ടില്ല.

മൊബൈൽഫോൺ വഴി ഇടപാട് നടത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. ഇക്കൊല്ലം അവസാനിക്കുമ്പോഴേക്കും അത് നൂറ് കോടി കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.