ആപ്പിൾ പേ യു.കെയിലേക്ക്: അതുയർത്തുന്ന സുരക്ഷാ ഭീഷണിയും

ആപ്പിളിന്റെ പുതിയ മൊബൈൽ ഫോൺ അധിഷ്ഠിത പേയ്മെന്റ് സംവിധാനം അമേരിക്കക്ക് പുറമേ യൂറോപ്പിലേക്കും എത്തുന്നു. യു.കെയിലാണ് പുതിയ രംഗപ്രവേശം. ഐഫോൺ-6 ഉപയോക്താക്കൾക്കാണ് ഈ സംവിധാനം ആപ്പിൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ ആപ്പിൾ വാച്ചിലും ഐപാഡിന്റെ നവീകരിച്ച പതിപ്പിലും ഇത് ലഭ്യമാണ്.
 | 
ആപ്പിൾ പേ യു.കെയിലേക്ക്: അതുയർത്തുന്ന സുരക്ഷാ ഭീഷണിയും

 

ലണ്ടൻ: ആപ്പിളിന്റെ പുതിയ മൊബൈൽ ഫോൺ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം അമേരിക്കക്ക് പുറമേ യൂറോപ്പിലേക്കും എത്തുന്നു. യു.കെയിലാണ് പുതിയ രംഗപ്രവേശം. ഐഫോൺ-6 ഉപയോക്താക്കൾക്കാണ് ഈ സംവിധാനം ആപ്പിൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ ആപ്പിൾ വാച്ചിലും ഐപാഡിന്റെ നവീകരിച്ച പതിപ്പിലും ഇത് ലഭ്യമാണ്.

ഉപയോക്താക്കൾക്ക് തങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ആപ്പിളിന്റെ പാസ്ബുക്കിലേക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കടകളിലെ റീഡർ മെഷ്യന് നേരെ ഇത് വെറുതെ കാട്ടിക്കൊടുത്താൽ മാത്രം മതി, വാങ്ങിയ സാധനത്തിന്റെ വില കടക്കാരന് ലഭിക്കും. മക് ഡൊണാൾഡ്‌സ്, മാർക്ക് ആൻഡ് സ്‌പെൻസർ, സ്റ്റാർബക്‌സ്, ബൂട്ട്‌സ് പോലെയുളള വൻകിട കമ്പനികൾ ഇതിനകം തന്നെ പദ്ധതിയിൽ സൈൻ അപ് ചെയ്ത് കഴിഞ്ഞു. ഇതിനോടകം രണ്ടരലക്ഷം സ്ഥലങ്ങളിൽ ആപ്പിൾ പേ സൗകര്യം ലഭ്യമായിട്ടുണ്ട്.

വിരലടയാളം ഇതിൽ ഒരു സുരക്ഷാ മാനദണ്ഡമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ സുരക്ഷയെ കുറിച്ച് ചിലർ ആശങ്കപ്പെടുന്നുണ്ട്. സ്വകാര്യതയെയും സുരക്ഷയെയും സംബന്ധിച്ച് വലിയ ചോദ്യങ്ങളാണ് ഇത് ഉയർത്തുന്നത് എന്നാണ് വിമർശനം. ഉപയോക്താവിന്റെ വിശദാംശങ്ങളും അയാളുടെ വാങ്ങൽ ശീലങ്ങളും കമ്പനിക്ക് ശേഖരിക്കാൻ കഴിയുമെന്നാണ് ആപ്പിൾ പേയുടെ ഏറ്റവും വലിയ ന്യൂനതയായി പറയപ്പെടുന്നത്.

എന്നാൽ ഇത്തരം ആശങ്കകൾ തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് കമ്പനിയുടെ പക്ഷം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനെക്കാൾ ഇത് സുരക്ഷിതമാണെന്നും ആപ്പിൾ പറയുന്നു. ആപ്പിൾ പേ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ‘ഡിവൈസ് അക്കൗണ്ട് നമ്പർ’ ഉപയോഗിച്ചാണ് പണമടക്കൽ നടക്കുന്നത്. ഇത് ഐഫോണിന്റെ ചിപ്പിനുളളിൽ സുരക്ഷിതവുമാണ്. ആപ്പിളിന്റെ സെർവറിലേക്ക് ഇത് പോകാത്തിടത്തോളം ഇത് ദുരുപയോഗപ്പെടുത്താൻ സാധ്യത തീരെ കുറവാണെന്നും കമ്പനി പറയുന്നു. കച്ചവടക്കാർക്ക് ഉപയോക്താക്കളേക്കുറിച്ചുള്ള യാതൊരു വിവരവും കൈമാറേണ്ടതുമില്ല.

ആപ്പിളിന്റെ ഉപാധികൾ അംഗീകരിക്കുമ്പോൾ തന്നെ ഉപയോക്താവിന്റെ സ്വകാര്യത നഷ്ടമാകുന്നതായി ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡേറ്റാ സയന്റിസ്റ്റ് മൈക്ക് വേട്‌സൺ പറയുന്നു. ഇത് സോഷ്യൽ മീഡിയയിലെ നമ്മുടെ ഇടപെടൽ കൊണ്ട് നമ്മുടെ സ്വഭാവം വെളിപ്പെടുന്നത് പോലെ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആപ്പിൾ ശേഖരിക്കുന്ന വിവരങ്ങൾ അവർ ഉത്തരവാദിത്തതോടെ ഉപയോഗിക്കുന്നു എന്ന് ഉപയോക്താക്കൾ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പൗരൻമാരേക്കുറിച്ച് സർക്കാരിനറിയാവുന്നതിനേക്കാൾ വിവരങ്ങൾ ഒരു കോർപ്പറേറ്റ് കമ്പനിക്ക് അറിയാം എന്ന നിലയിലാകും കാര്യങ്ങളെന്നും വിമർശകർ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ ആപ്പിൾ പേ ആരംഭിച്ചത്. അവിടെ ഇതിനോടകം പല പരാതികളും ഉയർന്നിട്ടുണ്ട്. സൈബർ കളളൻമാരും മറ്റും വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നതായാണ് പ്രധാന പരാതി. ആപ്പിൾ പേക്ക് എതിരാളിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഗൂഗിളിന്റെ ‘ആൻഡ്രോയ്ഡ് പേ’ എന്ന സംവിധാനം ഇക്കൊല്ലം ഒടുവിൽ നിലവിൽ വരുമെന്നാണ് സൂചന. സാങ്കേതികതയെ വിശ്വാസ്യമാക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഇരു കമ്പനികളും ഏറ്റെടുത്തിരിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.