ഇന്ത്യ-പാക് സംഘർഷം; ഫോണുകള്‍ വഴി എമര്‍ജന്‍സി അലര്‍ട്ട് വീണ്ടും പരീക്ഷിച്ചേക്കും

ഭൂകമ്പം, സുനാമി, പ്രളയം തുടങ്ങിയ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് വേണ്ടിയാണ് ഈ സംവിധാനം അവതരിപ്പിച്ചത്.
 | 
Mobile alert

ഇന്ത്യ പാക്ക് സംഘര്‍ഷം എത്രത്തോളം വലുതാവുമെന്ന് പറയാനാവില്ല. എന്നാല്‍ ഏത് സാഹചര്യം വന്നാലും അത് നേരിടാന്‍ ജനങ്ങളെ പ്രാപ്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായി രാജ്യത്തുടനീളം മോക്ക് ഡ്രില്ലുകള്‍ നടത്തിയിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികളോട് തയ്യാറായിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്ത് ഉപയോഗത്തിലുള്ള സ്മാര്‍ട്‌ഫോണുകള്‍ വഴിയുള്ള സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സിസ്റ്റം വീണ്ടും പരീക്ഷിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.


അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കുന്നതിനായി അവതരിപ്പിച്ച ഈ സംവിധാനം ഉപയോഗിച്ച് ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോടുകൂടിയുള്ള ഫ്‌ളാഷ് സന്ദേശം ഫോണുകളില്‍ ലഭിക്കും. ഭൂകമ്പം, സുനാമി, പ്രളയം തുടങ്ങിയ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് വേണ്ടിയാണ് ഈ സംവിധാനം അവതരിപ്പിച്ചത്. 2023 ലും 2024ലും രാജ്യത്തുടനീളം ഈ ഫീച്ചര്‍ പരീക്ഷിച്ചിരുന്നു.

സമാനമായി വീണ്ടും സര്‍ക്കാര്‍ സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സിസ്റ്റം പരീക്ഷിക്കും. ഇത് ഒരു പരീക്ഷണമാണെന്ന് വിശദീകരിച്ചുകൊണ്ടുള്ള സന്ദേശമായിരിക്കും ഫോണില്‍ ലഭിക്കുക. യുദ്ധത്തിലേക്ക് നീങ്ങുമ്പോള്‍ അടിയന്തിര സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നതിനാവും ഈ സംവിധാനം ഉപയോഗിക്കുക.