സാംസങ് ഫോണുകളിൽ ഹാക്കർമാരുടെ വിളയാട്ടം; സ്വിഫ്റ്റ് കീയിലൂടെ വിവരങ്ങൾ ചോരുമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: സാംസങ് മൊബൈൽ ഫോൺ ഉപയോക്താക്കളും ഹാക്കർമാരുടെ ആക്രമണ ഭീഷണിയിൽ. ഏറ്റവും പുതിയ മോഡലായ എസ്6 ഉൾപ്പെടെയുള്ള മോഡലുകൾ ഉപയോഗിക്കുന്ന 60 കോടി ഉപയോക്താക്കൾ സുരക്ഷിതരല്ലെന്നാണ് റിപ്പോർട്ട്. ലണ്ടനിൽ നടന്ന ബ്ലാക് ഹാറ്റ് സെക്യൂരിറ്റി കോൺഫറൻസിൽ നൗസെക്യൂർ എന്ന സെക്യൂരിറ്റി സ്ഥാപനത്തിലെ ഗവേഷകനായ റിയാൻ വെൽടൺ ആണ് ഇക്കാര്യംവ്യക്തമാക്കിയത്.
സാംസങ് സ്മാർട്ട് ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സ്വിഫ്റ്റ്കീ കീബോർഡുകളിലൂടെയാണ് വിവരങ്ങൾ ചോരുന്നത്. ഇവ ഡിസേബിൾ ചെയ്യാനോ അണിൻസ്റ്റാൾ ചെയ്യാനോ കഴിയാത്തതിനാൽ വളരെ എളുപ്പം ഹാക്കർമാർക്ക് യൂസർമാരുടെ രഹസ്യങ്ങൾ ഇതിലൂടെ ചോർത്താനാകും.
സ്വിഫ്റ്റ് കീയിലൂടെ ഹാക്കർമാർക്ക് ഫോണിലെ ജിപിഎസ്, ക്യാമറ, മൈക്രോ ഫോൺ തുടങ്ങിയവയിലും സെൻസറുകളിലും കടന്നുകയറാനാകും. ഉപയോക്താവ് അറിയാതെ ഫോണിൽ വൈറസ് ആപ്പുകൾ രഹസ്യമായി ഇൻസ്റ്റാൾ ചെയ്യാനും ഇത് ഹാക്കർമാരെ സഹായിക്കും. മറ്റു ആപ്പുകളുടെയും ഫോണിന്റെ തന്നെ പ്രവർത്തനത്തെയും തകരാരിലാക്കാനും. ഇൻകമിങ്, ഔട്ട്‌ഗോയിങ് മെസേജുകളും വോയ്‌സ് കോളുകളും ചോർത്താനും ഇതിലൂടെ കഴിയുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ നവംബറിൽ സാംസങിനെ ഈ വിവരം നൗസെക്യുർ ഇക്കാര്യം അറിയിച്ചിരുന്നു. ഈ വിവരം പുറത്തുവിടുന്നതിന് മുമ്പ് കമ്പനിയ്ക്ക് മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന് സാംസങ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മൊബൈൽ ഓപ്പറേറ്റർമാർക്ക് ഇവ പരിഹരിക്കാനാവശ്യമായ ആന്റി വൈറസുകൾ നൽകിയിരുന്നതായി റിപ്പോർട്ടുണ്ടെങ്കിലും ഇവ ഫലപ്രദമായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.