അമിതമായി ഭക്ഷണം കഴിച്ചാൽ പാത്രം മുന്നറിയിപ്പ് നൽകും

ഫിലാഡെൽഫിയ: സ്വയം നിയന്ത്രിക്കാനാകാതെ ഭക്ഷണം വാരിവലിച്ച് അകത്താക്കുന്നവരെ നിയന്ത്രിക്കാൻ ഒരു പ്ലേറ്റെത്തിക്കഴിഞ്ഞു. ഫിലാഡെൽഫിയ ആസ്ഥാനമായുള്ള ഫിറ്റ്ലി എന്ന സ്റ്റാർട്ട് അപ് കമ്പനിയാണ് സ്മാർട്ട് പ്ലേറ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതൊരു സാദാ പ്ലേറ്റൊന്നുമല്ല. മൂന്ന് ഡിജിറ്റൽ ക്യാമറകളും ചിത്രങ്ങൾ തിരിച്ചറിയാനുളള സാങ്കേതികതയുമാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്.
പാത്രത്തിലിരിക്കുന്ന ഭക്ഷണം തിരിച്ചറിയുന്നതോടൊപ്പം ഇതിന്റെ ഭാരം, കലോറി അടക്കമുള്ള വിശദാംശങ്ങൾ ഇതുമായി ബന്ധിപ്പിച്ചിട്ടുളള ഐ.ഒ.എസ്, ആൻഡ്രോയ്ഡ് ആപ്പുകളിലേക്ക് അയക്കപ്പെടും. വൈഫൈ ബ്ലൂടൂത്ത് സംവിധാനമുള്ള സ്മാർട്ട് പ്ലേറ്റ് ശരീരത്തിനാവശ്യമുള്ള കലോറി മാത്രം സ്വീകരിക്കാൻ സഹായിക്കും.
ശരീരത്തിനാവശ്യമായ കലോറി ഭക്ഷിച്ച് കഴിഞ്ഞാൽ ഭക്ഷണം മതിയാക്കാൻ പ്ലേറ്റ് നിങ്ങൾക്ക് നിർദേശം നൽകും. നിങ്ങൾക്ക് ആവശ്യമുളള ഭക്ഷണത്തെക്കുറിച്ച് വിവരം നൽകുന്ന മൈ ഫിറ്റ്‌നസ് പാൽ പോലുളള ആപ്പുകൾ ഇപ്പോൾ തന്നെ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഈ പ്ലേറ്റുകൾ സ്വയം ഈ ജോലികൾ ചെയ്യുന്നു. ഉദാഹരണത്തിന് ഈ പ്ലേറ്റിൽ ഒരു ആപ്പിൾ വച്ച് കൊടുത്താൽ അതിന്റെ ഭാരം അതിലടങ്ങിയിട്ടുളള വൈറ്റമിനുകൾ, പഞ്ചസാരയുടെ അളവ്, കലോറി തുടങ്ങിയ വിവരങ്ങൾ ഇത് നൽകും. ഇത് വളരെ കൃത്യമാണെന്ന് മറ്റ് പരിശോധനകൾ നടത്തിയും ഇവർ തെളിയിക്കുന്നു.
ഗോതമ്പ്, മൈദ ബ്രെഡുകൾ തമ്മിലുള്ള വ്യത്യാസം പോലും ഇവ കൃത്യമായി കാണിക്കുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
വിപണിയിൽ ഇത്തരം ഉത്പന്നങ്ങൾ ഇതാദ്യമല്ല. 2013ലും ഇതുപോലൊരു സ്മാർട്ട് ഫോർക്ക് ഇന്റർനാഷണൽ സി.ഇ.എസ് എന്ന കമ്പനി പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഈ ഫോർക്കുകൾ ആശുപത്രികളിലും മറ്റും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. കുട്ടികൾ കുടിക്കുന്ന വെളളത്തിന്റെ അളവും വേഗവും മറ്റും അറിയാൻ ഇതേ കമ്പനിയുടെ ബേബി ഗിഗിൾ എന്ന ഉത്പന്നവും എത്തിയിരുന്നു.
സ്മാർട്ട് പ്ലേറ്റുകൾ നിർമിക്കുന്ന പദ്ധതിക്കായി ഫിറ്റ്‌ലിയ്ക്ക് ഒരുലക്ഷം അമേരിക്കൻ ഡോളർ ചെലവ് വരും. ഇതിൽ 12,000 ഡോളർ ഇതിനകം ലഭിച്ചിട്ടുണ്ട്. വിവിധവർണങ്ങളിൽ ഈ സ്മാർട്ട് പ്ലേറ്റുകൾ ഇറക്കാൻ ഇവർ ആലോചിക്കുന്നുണ്ട്. മുൻകൂർ പണമടച്ചവർക്ക് ഇത് 149 ഡോളറിന് (9,500 രൂപ) ലഭ്യമാകും. 229 ഡോളറാകും ഇതിന്റെ വിപണി വില. അടുത്ത കൊല്ലത്തോടെ വിപണനം രാജ്യത്തിനും പുറത്തേക്കും വ്യാപിപ്പിക്കാനാണ് ഇവരുടെ ഉദ്ദേശം.