ബ്രിട്ടണിൽ വാട്‌സ്ആപ്പ് നിരോധിക്കാൻ നിയമമൊരുങ്ങുന്നു

ബ്രിട്ടണിൽ വാട്സ് ആപ്പ് നിരോധിക്കാനുള്ള നിയമം ഒരുങ്ങുന്നു. വിവാദമായ സ്നൂപ്പേഴ്സ് ചാർട്ടർ നിയമം പാസാക്കിയാൽ പ്രമുഖ മെസേജിംഗ് സംവിധാനമായ വാട്സ് ആപ്പ് ബ്രിട്ടണിൽ നിരോധിക്കപ്പെട്ടേക്കും. വാട്സ് ആപ്പ്, ഐമെസേജ്, സ്നാപ് ചാറ്റ് തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങൾ ചാരവൃത്തി നിയമത്തിന്റെ പരിധിയിൽ വരാനിടയാക്കുന്നതാണ് സ്നൂപ്പേഴ്സ് ചാർട്ടർ നിയമം.
 | 
ബ്രിട്ടണിൽ വാട്‌സ്ആപ്പ് നിരോധിക്കാൻ നിയമമൊരുങ്ങുന്നു

 

ലണ്ടൻ: ബ്രിട്ടണിൽ വാട്‌സ് ആപ്പ് നിരോധിക്കാനുള്ള നിയമം ഒരുങ്ങുന്നു. വിവാദമായ സ്‌നൂപ്പേഴ്‌സ് ചാർട്ടർ നിയമം പാസാക്കിയാൽ പ്രമുഖ മെസേജിംഗ് സംവിധാനമായ വാട്‌സ് ആപ്പ് ബ്രിട്ടണിൽ നിരോധിക്കപ്പെട്ടേക്കും. വാട്‌സ് ആപ്പ്, ഐമെസേജ്, സ്‌നാപ് ചാറ്റ് തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങൾ ചാരവൃത്തി നിയമത്തിന്റെ പരിധിയിൽ വരാനിടയാക്കുന്നതാണ് സ്‌നൂപ്പേഴ്‌സ് ചാർട്ടർ നിയമം.

അതേസമയം ഉപയോക്താക്കൾ തമ്മിൽ കൈമാറുന്ന സന്ദേശങ്ങളുടെ വിശദാംശങ്ങൾ സൂക്ഷിക്കണമെന്ന് ഇൻവെസ്റ്റിഗേറ്ററി പവേഴ്‌സ് നിയമം മുൻനിര കമ്പനികളായ ഫേസ്ബുക്കിനോടും ഗൂഗിളിനോടും ആപ്പിളിനോടും മറ്റും നിർദേശിക്കുന്നു. നിയമം പാസാക്കപ്പെട്ടാൽ കമ്പനികൾ ഒരു വർഷമാകും സന്ദേശങ്ങൾ സൂക്ഷിക്കേണ്ടത്. അതായത് ഓരോ ട്വീറ്റും മെയിലുകളും അടക്കമുളളവ ഒരു കൊല്ലം കാത്തുസൂക്ഷിക്കേണ്ടി വരും.

നമുക്ക് വായിക്കാനാകാത്ത സന്ദേശങ്ങൾ നമ്മുടെ രാജ്യത്ത് അനുവദിക്കേണ്ടതുണ്ടോയെന്ന് നേരത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ആരാഞ്ഞിരുന്നു. തന്റെ ഉത്തരം വേണ്ടെന്ന് തന്നെയാണെന്നും അതുകൊണ്ട് തന്നെ പ്രധാനമന്ത്രി പദത്തിലെത്തിയാൽ ഇതിനെതിരെ സമഗ്രമായ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിലൂടെ രാജ്യത്ത് ഭീകരർ തമ്മിലുളള ആശയവിനിമയം ഇല്ലാതാക്കാനാകുമെന്നും കാമറൂൺ വിശ്വസിക്കുന്നു.

പുത്തൻ നിയമത്തിനെതിരെ നിരവധി സംഘങ്ങൾ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. സ്‌നൂപ്പേഴ്‌സ് ചാർട്ടർ കൂടി ഉൾപ്പെടുത്തുന്നതോടെ നേരത്തെ തന്നെ സങ്കീർണമായ നിയമം ഫലത്തിൽ ദുരുപയോഗം ചെയ്യുകയാണെന്ന് ദ ഓപ്പൺ റൈറ്റ്‌സ് ഗ്രൂപ്പ് ആരോപിക്കുന്നു. ജനങ്ങളുടെ എല്ലാ വാട്‌സ് ആപ്പ് സന്ദേശങ്ങളും സ്‌നാപ് ചാറ്റ് ചിത്രങ്ങളും സർക്കാർ നിരീക്ഷിക്കേണ്ടതുണ്ടോയെന്നും ഇവർ ചോദിക്കുന്നു.