രുചിയുടെ നീളൻ തെരുവൊരുക്കി കേരളീയം സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ

തിരുവനന്തപുരം നഗരത്തിൽ രുചിയുടെ നീളൻ തെരുവോരുക്കി കേരളീയം സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ. യൂണിവേഴ്സ്റ്റി കോളജ് മുതൽ വാൻറോസ് ജങ്ഷൻ വരെയുള്ള റോഡിലാണ് വേറിട്ട രുചിയുടെ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. ഭക്ഷണപ്രേമികൾക്കായി 17 സ്റ്റാളുകളാണ് സ്ട്രീറ്റ് ഫെസ്റ്റിന്റെ ഭാഗമായുള്ളത്.
യൂണിവേഴ്‌സിറ്റി കോളജിനു സമീപമുള്ള ആദ്യ ‘തട്ടുകടയിൽ’ ചെമ്പിൽ ചായയുമായാണ് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് സന്ദർശകരെ വരവേൽക്കുന്നത്. കൂടെ പഴംപൊരി ബീഫ്, നെയ്യപ്പം ബീഫ്, കേക്ക് ബീഫ് എന്നിവയുടെ കോമ്പോ 100 രൂപ നിരക്കിൽ ലഭിക്കും. കൊൽക്കത്ത- ട്രാവൻകൂർ ഫ്യൂഷൻ വിഭവങ്ങളുടെ കാൽവൻ -കോർ സ്റ്റാളാണ് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിലെ മറ്റൊരു വേറിട്ട വിഭവം. കൊൽക്കത്തയിൽ നിന്നുള്ള സുഗന്ധ വ്യജ്ഞനങ്ങൾ നാടൻ ഉൽപന്നങ്ങളിൽ ചേർത്തുള്ള പാചകമാണ് ഇവിടത്തെ പ്രത്യേകത. ദേശീയ വോളിബോൾ ടീം മുൻ അംഗവും നിലവിൽ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയറുമായ സാരംഗ് ശാന്തിലാലും കൊൽക്കത്ത സ്വദേശിനിയായ ഭാര്യ ശ്രീജിതയുമാണ് കാൽവൻ -കോറിന് പിന്നിൽ. ഇവിടത്തെ ഖാട്ടി റോളിനാണ് ആരാധകർ കൂടുതൽ. എഗ് ചിക്കൻ കബാബ്, എഗ് ബീഫ് റോസ്റ്റ്, കാൽ-വൻകോർ ചിക്കൻ ദം ബിരിയാണി എന്നിവയാണ് മറ്റു വിഭവങ്ങൾ.
ഡൽഹി സ്പെഷ്യൽ മൊഹബത്ത് കാ സർബത്ത്, തണ്ണിമത്തൻ, മിൽക്ക്മെയ്ഡ്, ഐസ് ക്യൂബ് മിക്സ്ഡ് പാനീയം എന്നിവ 50 രൂപയ്ക്കു ലഭിക്കും. അണ്ടിപരിപ്പ് പായസം, ആപ്പിൾ പായസം, അട- പാലട പ്രഥമൻ എന്നിവ ഒരു ഗ്ലാസിന് 40-50 രൂപയ്ക്കു ലഭിക്കും.
ജൈവ- അജൈവ മാലിന്യങ്ങൾ പ്രത്യേകം തരം തിരിച്ച് കോർപറേഷന്റെ നേതൃത്വത്തിൽ ഹരിത കർമസേന ശേഖരിച്ച് ശുചിത്വവും ഉറപ്പാക്കിയാണ് ഭക്ഷ്യമേള പുരോഗമിക്കുന്നത്.